സി.പി.എമ്മിന്‍റെ ഇ.ഡി വിരുദ്ധ പ്രതിഷേധത്തിൽ കാർ തകർത്ത സംഭവം: നഷ്ടപരിഹാരം നൽകി ഇ.ഡി
text_fieldsതിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവർത്തകർ തല്ലിത്തകർത്ത ടാക്സി കാർ ഉടമക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിന്റെ കാറാണ് മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടത്. വാഹനം നന്നാക്കാൻ ലക്ഷങ്ങൾ വേണ്ടിവന്നതോടെ, ഉപജീവനമാർഗം നഷ്ടപ്പെട്ട ശ്യാംരാജ് മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. സി.ഐ.ടി.യു ഓട്ടോ ടാക്സി യൂനിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിന് അർഹമായ സഹായം നൽകുമെന്ന് അന്ന് സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി ഉറപ്പുനൽകിയിരുന്നു. എന്നാൽ വാഗ്ദാനം പാഴ്വാക്കായതോടെ സംഭവം കഴിഞ്ഞ് രണ്ട് മാസങ്ങൾക്കിപ്പുറമാണ് ടാക്സി ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാര തുക പൂർണ്ണമായി ഇ.ഡി കൈമാറിയത്.
സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുമെന്നും എ.എ. റഹീം എം.പി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, സംഭവ ദിവസം ഏതാനും നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടതൊഴിച്ചാൽ, ഇതുവരെ ഒരുതരത്തിലുള്ള സഹായവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നിൽ വെച്ചാണ് സി.പി.എം പ്രവർത്തകർ കാർ ആക്രമിച്ചത്. അറ്റക്കുറ്റപ്പണിക്കുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി ഇ.ഡി നൽകിയത്.
മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് കാറുകൾക്ക് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിൽ ശ്യാംരാജിന്റെ വാഹനമാണ് വലിയ തോതിൽ തകർത്തത്. മൂന്ന് വനിതകൾ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ പിന്നീട് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. വാഹനത്തിന്റെ മറ്റ് ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

