സാമ്പത്തിക സംവരണം: മുന്നാക്ക സമുദായ പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണം –ഹൈകോടതി
text_fieldsകൊച്ചി: സാമ്പത്തിക സംവരണത്തിന് അർഹതയുള്ള മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈകോടതി. 2016ൽ സർക്കാർ രൂപം നൽകിയ കേരള മുന്നാക്ക സമുദായ കമീഷെൻറ റിപ്പോർട്ടും പട്ടികയും അംഗീകരിച്ചെങ്കിലും മുന്നാക്ക സമുദായ പട്ടിക വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഉപഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്. പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നതിനാൽ സാമ്പത്തിക സംവരണം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
സാമ്പത്തിക സംവരണം നൽകാൻ സർക്കാർ തീരുമാനമെടുത്തത് മുതലുള്ള പി.എസ്.സി പട്ടികകൾക്ക് സംവരണം ബാധകമാക്കണം, സംവരണ റൊട്ടേഷനിലെ മൂന്നാം ഉൗഴം ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സുകുമാരൻ നായർ നൽകിയ ഹരജിയിലാണ് ഉപഹരജി നൽകിയത്. മുന്നാക്ക സമുദായങ്ങൾക്ക് സംവരണം നൽകുന്നത് പഠിക്കാനും അർഹരായ സമുദായങ്ങളുടെ പട്ടിക തയാറാക്കാനും സർക്കാർ നിേയാഗിച്ച കമീഷൻ റിപ്പോർട്ട് സർക്കാർ 2020 മേയിൽ അംഗീകരിച്ചതാണെന്ന് ഹരജിയിൽ പറയുന്നു.
നിയമസഭാ െതരഞ്ഞെടുപ്പിെൻറ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും ഇത് കഴിഞ്ഞാലുടൻ പട്ടിക പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പുതന്നെ കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിയമപ്രകാരമുള്ള ബാധ്യത നിറവേറ്റുന്നതിന് പെരുമാറ്റച്ചട്ടം സർക്കാറിന് തടസ്സമല്ലെന്നും ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു.