കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവിന്റെ അറസ്റ്റ്; സി.പി.എം പ്രതിരോധത്തിൽ
text_fieldsവടകര: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തെയാകെ പിടിച്ചുകുലുക്കിയ വടകരയിലെ ‘കാഫിർ സ്‌ക്രീൻഷോട്ട്’ വിവാദം വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. കേസിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെയാണ് പാർട്ടി കടുത്ത പ്രതിരോധത്തിലായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ അനുകൂലിച്ചും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ അധിക്ഷേപിച്ചും പ്രചരിച്ച വ്യാജ സ്‌ക്രീൻഷോട്ടായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. ‘ഷാഫി അഞ്ചുനേരം നമസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി. ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്?’ എന്ന തരത്തിലായിരുന്നു ആ പോസ്റ്റ്.
ഈ സന്ദേശം മുസ്‌ലിം ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തുകയും, മുൻ എം.എൽ.എ കെ.കെ. ലതികയടക്കമുള്ള നേതാക്കൾ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
മുസ്‌ലിംലീഗ് പ്രവർത്തകനെതിരെ വലിയ പ്രചാരണം നടത്തിയെങ്കിലും, അദ്ദേഹം കുറ്റക്കാരനല്ലെന്ന് പിന്നീട് തെളിയുകയും ഹൈക്കോടതിയിൽനിന്ന് അദ്ദേഹത്തിന് അനുകൂലമായ നിലപാടുണ്ടാവുകയും ചെയ്തു.
ഇത് സി.പി.എമ്മിന്റെ രാഷ്ട്രീയ ആരോപണങ്ങളെ ദുർബലപ്പെടുത്തി. പൊലീസ് അന്വേഷണം പുരോഗമിക്കവേ, സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതിന്റെ ഉറവിടം ഡി.വൈ.എഫ്.ഐ പ്രവർത്തകരിലേക്കും നേതാക്കളിലേക്കും എത്തിയത് പാർട്ടിയെ വെട്ടിലാക്കി.
റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു വന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി. കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ്, സർക്കാർ മാറിയതും പുതിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതും. ഇതിനുപിന്നാലെയാണ് നിർണായകമായ ജിതിൻ ഭാസ്‌കറിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. ഈ അറസ്റ്റ് സംഭവത്തിൽ സി.പി.എമ്മിന്റെ നേരിട്ടുള്ള പങ്ക് സംബന്ധിച്ച ചോദ്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
പ്രത്യേക അന്വേഷണ സംഘം ജിതിൻ ഭാസ്‌കറിനെ കസ്റ്റഡിയിലെടുത്തത് കേസിന്റെ അന്വേഷണത്തിൽ നിർണായകമാണ്. സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ ഇദ്ദേഹത്തിന് പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ജില്ല കമ്മിറ്റി ആരോപിക്കുന്നുണ്ടെങ്കിലും, നിയമപരമായ കുരുക്കുകളിൽ നിന്ന് പാർട്ടിക്ക് എളുപ്പത്തിൽ പുറത്തുകടക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

