ബാർ അടക്കുമ്പോൾ വ്യാജനും വാറ്റും വേണ്ട; പതിവുകാർക്ക് മേൽ രഹസ്യനിരീക്ഷണം
text_fieldsകൊച്ചി: കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ബാറുകൾ അടച്ചിടാൻ സർക്കാർ ത ീരുമാനിച്ച സാഹചര്യത്തിൽ പതിവായി കേസുകളിൽപെടുന്ന അനധികൃത മദ്യക്കച്ചവടക്കാർക്കും വാറ്റുകാർക്കും മേൽ രഹസ്യനിരീക്ഷണം. വ്യാജ മദ്യവിൽപന, ചാരായം വാറ്റ് എന്നീ കേസുകളിലെ സ്ഥിരം കുറ്റവാളികൾ അവസരം മുതലെടുക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് എക്സൈസ് നടപടി. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ബിവറേജ് ഔട്ട്ലെറ്റുകൾ അടക്കുമെന്നുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പരത്തുന്നതിനു പിന്നിലും ഇവരാണെന്നാണ് കണ്ടെത്തൽ.
സ്ഥിരമായി കേസിൽപെടുന്നവരുടെ വിവരം ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. വാറ്റുചാരായ കേസുകൾ റിപ്പോർട്ട് െചയ്യപ്പെട്ട സ്ഥലങ്ങളും ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലായിരിക്കും. നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിൽപോലും വ്യാജമദ്യ വിൽപനയും വാറ്റുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019ൽ ഇത്തരം 13,763 കേസുകളിലായി 11,271 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാറുകൾകൂടി അടക്കുമ്പോൾ ഇത് വർധിക്കുമെന്ന ആശങ്ക സർക്കാറിനുണ്ട്.
ജനുവരിയിൽ മാത്രം 144.65 ലിറ്റർ വാറ്റുചാരായം, 10,831 ലിറ്റർ വാഷ്, ലൈസൻസില്ലാതെ തയാറാക്കിയ 2677.37 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവ പിടികൂടിയിരുന്നു. 2019ൽ 15228.7 ലിറ്റർ സ്പിരിറ്റ്, 4562.14 ലിറ്റർ ചാരായം, 29096.613 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 1,91,431 ലിറ്റർ വാഷ്, 2105.48 ലിറ്റർ ബിയർ, 11970.15 ലിറ്റർ കള്ള്, 8292.64 ലിറ്റർ ഇതര സംസ്ഥാന മദ്യം, 1134.105 ലിറ്റർ അനധികൃത മദ്യം, അനുമതിയില്ലാതെ എത്തിച്ച 30.65 ലിറ്റർ വിദേശമദ്യം, 5774.8 ലിറ്റർ വൈൻ എന്നിവ പിടിച്ചെടുത്തിരുന്നു. അനധികൃത മദ്യവിൽപനയും വാറ്റും തടയുന്നതിന് അതിജാഗ്രതയിലാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.എസ്. രഞ്ജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.