കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന ചട്ടവിരുദ്ധമെന്ന് ഗവർണറുടെ സത്യവാങ്മൂലം
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറും സിൻഡിക്കേറ്റും ചേർന്ന് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച നടപടി സർവകലാശാല ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കി ചാൻസലറായ ഗവർണറുടെ സത്യവാങ്മൂലം.
ചാൻസലർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതിനെതിരെ സെനറ്റംഗം വി. വിജയകുമാർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചാൻസലർക്ക് നോട്ടീസ് അയച്ചിരുന്നു. ഗവർണർക്ക് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട് വ്യക്തമാക്കിയത്. കണ്ണൂർ സർവകലാശാല സ്റ്റാറ്റ്യൂട്ട് 13ാം അധ്യായം സെക്ഷൻ 30 (2) പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യേണ്ടത് ചാൻസലറാണെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. വൈസ് ചാൻസലറുടെ ശിപാർശ പ്രകാരം മുമ്പ് ചാൻസലറാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്.
ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലറിൽ നിക്ഷിപ്തമാണ്. ഇവരെ നിയമിക്കാനുള്ള അധികാരമാണ് സിൻഡിക്കേറ്റിനുള്ളതെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. ചാൻസലർ നാമനിർദേശം ചെയ്യാത്തവരെ ഉൾപ്പെടുത്തിയാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതെന്നായിരുന്നു ഹരജി. 71 ബോർഡ് ഓഫ് സ്റ്റഡീസുകളാണ് ചാൻസലർ അറിയാതെ പുനഃസംഘടിപ്പിച്ചത്. രാജ്ഭവൻ നിലപാട് മുന്നിൽകണ്ട്, ബോർഡ് ഓഫ് സ്റ്റഡീസ് നാമനിർദേശം ചെയ്യാനുള്ള ചാൻസലറുടെ അധികാരം പിൻവലിക്കണമെന്ന ചട്ട ഭേദഗതിക്ക് ശിപാർശ ചെയ്യാൻ വി.സിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ചട്ട ഭേദഗതിക്ക് ഗവർണറാണ് അംഗീകാരം നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.