ഡോ. യഹിയയുടെ പദ്ധതിക്ക് ഡി.എസ്.ടി അംഗീകാരം; കാലിക്കറ്റിന് ലഭിച്ചത് 60.98 ലക്ഷം
text_fieldsഡോ. എ.ഐ. യഹിയ
തേഞ്ഞിപ്പലം: കേന്ദ്രസര്‍ക്കാറിന് കീഴിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്കീം ഫോര്‍ പ്രമോഷന് അക്കാദമിക് ആന്‍ഡ് റിസര്‍ച് കൊളാബറേഷന് (സ്പാര്ക്) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി പഠനവകുപ്പിന് 60.98 ലക്ഷം രൂപ ലഭിച്ചു.കെമിസ്ട്രി പഠനവകുപ്പിലെ അസോ. പ്രഫസർ ഡോ. എ.ഐ. യഹിയ സമര്‍പ്പിച്ച പദ്ധതിക്കാണ് അംഗീകാരം. വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക-ഗവേഷണ സഹകരണം ഉറപ്പാക്കുകയും ശാസ്ത്ര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സ്പാര്ക്. കാലിക്കറ്റില്‍ ആദ്യമായാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്.
സ്വീഡനിലെ ലിന്‍കോപിങ് സര്‍വകലാശാല പ്രഫസര്‍ എഡ്വിന് ജാഗര്‍, സ്പെയിനിലെ കര്താജന ടെക്നിക്കല്‍ സർവകലാശാല പ്രഫ. ടോര്ബിയോ ഫെര്‍ണാണ്ടസ് ഒട്ടേരോ എന്നിവരും ഗവേഷണ വിദ്യാര്‍ഥികളും കാലിക്കറ്റിലെത്തി പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെടുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോ. യഹിയ പറഞ്ഞു.കണ്ടക്ടിങ് പോളിമര്‍ അടിസ്ഥാനമാക്കി കൃത്രിമ മസിലുകളുടെ പ്രവര്‍ത്തനമാണ് (ബയോ മിമെറ്റിക് സെന്‍സിങ് ആര്‍ട്ടിഫിഷ്യല്‍ മസില്‍സ് ബേസ്ഡ് ഓണ്‍ കണ്ടക്ടിങ് പോളിമര്‍) ഇവരുടെ പഠനം.
സഹകരണം നല്കുന്ന വിദേശ സര്‍വകലാശാലകളില്‍ പോയി ആറുമാസം ഗവേഷണം നടത്താന്‍ കാലിക്കറ്റിലെ രണ്ട് ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ടാകും. രണ്ടുവര്‍ഷമാണ് പദ്ധതി കാലാവധി. ശില്പശാലകളും പ്രബന്ധ പ്രസിദ്ധീകരണങ്ങളും ഉണ്ടാകും. തൃശൂരിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ (സി-മെറ്റ്) പ്രഫസറായ ഡോ. സീമ പദ്ധതിയുടെ സഹ പ്രിന്‍സിപ്പല്‍ ഇന്വെസ്റ്റിഗേറ്ററാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

