തീർഥാടകരെ രാത്രി വനമേഖലയിൽ ഇറക്കി വിട്ട ഡ്രൈവറെ പിരിച്ചുവിട്ടു
text_fieldsപത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങിയവരെ നിലക്കലിനു സമീപം വനത്തിൽ രാത്രി ഇറക്കി വിട്ടതായി പരാതി. പമ്പ-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നത്. പരാതി ശ്രദ്ധയിൽ പെട്ടതിനെ മന്ത്രി ഗണേഷ്കുമാർ ഇടപെട്ട് താൽക്കാലികക്കാരനായ ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
കണ്ടക്ടറെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. പമ്പയിൽ നിന്നും നിലക്കലേക്ക് ടിക്കറ്റെടുത്ത കുട്ടിയുൾപ്പടെ 12 സ്ത്രീകളെയാണ് പെരുവഴിയിൽ ഇറക്കി വിട്ടത്. ഇവർ വന്ന വാൻ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടിട്ട് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് പോയത്. ദർശനം കഴിഞ്ഞ് രാത്രി മടങ്ങി വരുമ്പോൾ വാൻ പാർക്കിങ് ഗ്രൗണ്ടിൽ കിടക്കുന്ന കാര്യം തീർഥാടകർ ബസ് ജീവനക്കാരോട് പറഞ്ഞിരുന്നു.
എന്നാൽ രാത്രി സമയം ബസുകൾ പാർക്കിങ് ഗ്രൗണ്ടിലേക്കു കയറില്ലെന്നു പറഞ്ഞ് നിലയ്ക്കൽ ബേസ് ക്യാമ്പിൽ നിന്നും വാഹനങ്ങൾ ഇറങ്ങി വരുന്ന ഭാഗത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ് പടിക്കൽ ഇറക്കി വിട്ടു. സംഘം റോഡിലൂടെ നടന്ന് സമീപത്തെ ഹോട്ടൽ പടിക്കൽ എത്തിയ ശേഷം ഇവർ വന്ന വാനിൽ വീടുകളിലേക്കു മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

