കുടിവെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കണം -സ്പീക്കർ
text_fieldsസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പ്രകൃതിക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതിയും മുടങ്ങിയ മേഖലകളിൽ അടിയന്തരമായി അവ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിൽ വൈദ്യുതി വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കണം. പമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണം.
ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് മുന്നോട്ടുനീങ്ങുന്നതെന്നും സ്പീക്കർ വിലയിരുത്തി. പരാതികളുണ്ടാകുമ്പോൾ വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കണമെന്ന് സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ക്യാമ്പുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടിവെള്ളം മുടങ്ങുന്നതായി വിവരം ലഭിച്ചാൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കണം. ക്യാമ്പുകളിൽ നൽകുന്ന ഭക്ഷണം മികച്ചതാണെന്ന് ഉറപ്പുവരുത്തണം.
വെള്ളം ഇറങ്ങിയാലുടൻ റോഡുകളുടെ നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പൂർത്തിയാക്കണം. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. റേഷൻ വിതരണം സുഗമമാക്കാനും ആവശ്യത്തിന് കരുതൽ ഉണ്ടെന്ന് ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കണം. വെള്ളപ്പൊക്കത്തിന്റെ മറവിൽ സാമൂഹികവിരുദ്ധരും മോഷ്ടാക്കളും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെതിരെ ജാഗ്രതയുണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ജില്ലയിൽ ആഗസ്റ്റ് 4-ന് റെഡ് അലർട്ടും വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ചേതൻ കുമാർ മീണ നിർദേശിച്ചു. രാത്രിയാത്ര അപകടകരമാകുന്ന സാഹചര്യത്തിൽ തടയുന്നതിന് നടപടി സ്വീകരിക്കണം. പൂഞ്ഞാർ അടക്കമുള്ള മലയോരമേഖലകളിൽ മഴ തുടരുന്നതിനാൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു.
അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും പ്രവർത്തിക്കാം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ അഭ്യർഥിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കും. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാലാ പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 25 പേരാണ് മരിച്ചത്. നാലുപേരെ കാണാതായി. പത്തുപേർക്കു പരിക്കേറ്റു. 418 ക്യാമ്പുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണ്ണമായും 555 വീടുകൾ ഭാഗികമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

