കെ രാധാകൃഷ്ണെൻറ മന്ത്രിസ്ഥാനം: വിക്കിപീഡിയയടക്കം എഡിറ്റ് ചെയ്തുള്ള പി.ആർ വർക്കാണ് നടക്കുന്നതെന്ന് ഡോ. സരിൻ
text_fieldsകെ രാധാകൃഷ്‌ണൻ ദേവസ്വം മന്ത്രിയാവുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നതാണെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ.പി.സരിൻ. കെ രാധാകൃഷ്‌ണൻ ദേവസ്വം മന്ത്രിയാകുമെന്ന പ്രഖ്യാപനം വരുന്നതിെൻറ തൊട്ടുമുന്നെ, നേരത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ.കെ.ബാലകൃഷണെൻറ വിക്കിപീഡയ പേജ് എഡിറ്റ് ചെയ്തതിെൻറ തെളിവടക്കമാണ് ഡോ. സരിൻ ആരോപണം ഉന്നയിച്ചത്.
ദലിത് വിഭാഗത്തിൽ നിന്നുള്ള കെ.കെ. ബാലകൃഷ്ണൻ ദേവസ്വം വകുപ്പിെൻറ കൂടി മന്ത്രിയായിരുന്നെന്ന ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് മാറ്റിയിട്ടുള്ളത്. ശേഷം, കെ രാധാകൃഷ്‌ണൻ ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ ദലിത് വിഭാഗക്കാരനാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം തുടങ്ങുകയും ചെയ്തത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് സരിെൻറ ആരോപണം.
വിക്കിപീഡിയയടക്കം എഡിറ്റ് ചെയ്തത് സി.പി.എമ്മിെൻറ സാധാണപ്രവർത്തകരാകാൻ സാധ്യതയില്ലെന്നും ഇതിന് പിറകിൽ വലിയൊരു പി.ആർ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സരിൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ചരിത്രത്തെ അപ്പാടെ തമസ്കരിച്ചു കൊണ്ട് പീ.ആർ കാമ്പയിനുകൾ വഴി ജനത്തെ കബളിപ്പിക്കുന്ന രാഷ്ട്രീയ അശ്ലീലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അതു തന്നെയാണ് ആവർത്തിക്കുന്നതെന്നും ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. സരിൻ കുറിച്ചു. ഇനിയങ്ങോട്ട് മലയാളി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നിശ്ചയിക്കാൻ പോകുന്നത് പി.ആർ സംഘമാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സരിെൻറ ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണ രൂപം:
മന്ത്രിയാരായാലും പി.ആർ. നന്നായാൽ മതി!
.............................................................................................................................
മുൻകാല കോൺഗ്രസ്സ് നേതാവും, ദേവസ്വം മന്ത്രിയുമായിരുന്ന ശ്രീ കെ.കെ. ബാലകൃഷ്ണൻ്റെ പേരിലുള്ള വിക്കിപീഡിയ പേജ് ഇന്ന് രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു!
ദളിതനായ ദേവസ്വം മന്ത്രിയും കോൺഗ്രസിെൻറ കരുത്തനായ നേതാവുമായ അദ്ദേഹത്തിൻ്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകൾ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നതും വ്യക്തം. അതല്ലാത്ത കുറച്ച് എഡിറ്റുകളും ഈ ദിവസം തിരക്കിട്ട് നടത്താൻ ശ്രമിച്ചിരിക്കുന്നു!
മാറ്റിയത് അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നു എന്ന ഒരൊറ്റ കാര്യം മാത്രം! അൽപസമയത്തിന് ശേഷം ചേലക്കര MLA ശ്രീ കെ രാധാകൃഷ്‌ണൻ ദേവസ്വം മന്ത്രിയാവും എന്ന പ്രഖ്യാപനം വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദളിത് മന്ത്രി എന്ന നിലയിലുള്ള പ്രചാരണം കൊടുമ്പിരി കൊള്ളുന്നു.
ശ്രീ കെ കെ ബാലകൃഷ്ണനും മുന്നേ തൃത്താല MLA കൂടെയായിരുന്ന കോൺഗ്രസ്സ് നേതാവ് വെള്ള ഈച്ചരൻ ആയിരുന്നു കേരളത്തിൻ്റെ ആദ്യ ദേവസ്വം മന്ത്രി എന്നത് വേറെ കാര്യം. അദ്ദേഹത്തിന് ഒരു വിക്കിപീഡിയ പേജ് പോലുമില്ലാത്തത് കൊണ്ട് അത് പോയി തിരുത്തിയിട്ടില്ല!
എന്തായാലും ശ്രീ കെ കെ ബാലാകൃഷ്ണൻ്റെ പേജ് പൂർവ്വസ്ഥിതിയിലേക്ക് ആക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ചരിത്രം പോലും തിരുത്തിക്കുറിച്ചുകൊണ്ട് ഇങ്ങനെ പ്ലാൻ ചെയ്ത് സോഷ്യൽ മീഡിയ കാമ്പയിനുകൾ നടത്തുന്നത് സിപിഐഎമ്മിൻ്റെ സാധാരണ പ്രവർത്തകരാണ് എന്ന് വിശ്വസിക്കുക പ്രയാസം.
ഇതിന് പിന്നിൽ വലിയൊരു ടീം പ്രവർത്തിക്കുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. അവരാണ് ഇനിയങ്ങോട്ട് മലയാളി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നിശ്ചയിക്കാൻ പോകുന്നത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല!
മുൻപ് റാംനാഥ് കോവിന്ദ് പ്രസിഡണ്ട് ആയപ്പോൾ ദളിതനായ ആദ്യത്തെ പ്രസിഡണ്ട് അദ്ദേഹമാണ് എന്ന രീതിയിൽ ആയിരുന്നു ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം. സത്യത്തിൽ അത് കോൺഗ്രസ്സുകാരനായ ഡോ. കെ ആർ നാരായണൻ ആയിരുന്നു എന്നത് ഡിജിറ്റലായി മായ്ച്ചു കളയാൻ ഉള്ള വ്യഗ്രത. ചരിത്രത്തെ അപ്പാടെ തമസ്കരിച്ചു കൊണ്ട് പീ.ആർ കാമ്പയിനുകൾ മാത്രം വഴി ജനത്തെ കബളിപ്പിക്കുന്ന ഈ രാഷ്ട്രീയ അശ്ലീലം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും നാം കണ്ടത്.
ജനവികാരത്തിന് ഒരു വിലയും കൽപ്പിക്കാതെ സത്യപ്രതിജ്ഞ ആർഭാടത്തോടെ നടത്തുന്നതും, മറ്റ് ഏകപക്ഷീയ തീരുമാനങ്ങളും കണ്ട് ഈ സർക്കാരിന് വോട്ട് ചെയ്ത നിഷ്പക്ഷ ജനങ്ങൾ ഇന്ന് അന്ധാളിപ്പിലാണ്. ഒന്നോർക്കുക, ഈ കാപട്യങ്ങളുടെ, കളവുകളുടെ ശില്പികലാണിന്ന് കേരളം ഭരിക്കുന്നത്.
ജാഗ്രത്തായത് കൊണ്ട് മാത്രം കാര്യമില്ല. കൊറോണയേക്കാൾ നമുക്കിടയിൽ അപകടം വിതയ്ക്കാൻ ശേഷിയുള്ളവരാണ് ഇക്കൂട്ടർ! ഇതെല്ലാം കയ്യോടെ പിടിച്ചാലും ന്യായീകരണം കൊണ്ട് വലിയ പട തന്നെയെത്തും എന്നറിയാം.
ചിന്തിച്ചു വിലയിരുത്തുക!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.