സ്ത്രീധന പീഡന മരണങ്ങൾ നിസാരമല്ല; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വനിതകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് എല്ലാ ജില്ലയിലും ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസല്യൂഷൻ സെൻറർ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കാനും ഡി.ജി.പിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ത്രീധന പീഡനത്തിെൻറ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഓൺലൈൻ' എന്ന സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനിമുതൽ ഇൗ സംവിധാനം ഉപയോഗിക്കാം. ഇത്തരം പരാതികളുള്ളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 വ്യാഴാഴ്ച നിലവിൽവരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയോഗിച്ചു. ഒരു വനിതാ എസ്.െഎ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ വ്യാഴാഴ്ചമുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകൾ നൽകുന്ന പരാതികൾക്കും മുന്തിയ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.