വയനാട്ടിലെ ജനങ്ങളെ ഗിനിപ്പന്നികളാക്കരുത്-പരിസ്ഥിതി ആദിവാസി-സാമൂഹ്യ പ്രവർത്തകർ
text_fieldsകോഴിക്കോട് :വയനാട്ടിലെ ജനങ്ങളെ ഗിനിപ്പന്നികളാക്കരുതെന്ന് പരിസ്ഥിതി ആദിവാസി-സാമൂഹ്യ പ്രവർത്തകർ.കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരിൽ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണം പിൻവലിക്കണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇത് വലിയ തോതിൽ ആശങ്കയുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ധർ ഈ തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. ഇത്തരം ഭക്ഷണത്തിന്റെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച് സുവ്യക്തമായ പഠനങ്ങൾ ലഭ്യമല്ല. ഈ പദ്ധതി നടപ്പിലാക്കുന്നത് വയനാടൻ ജനതയോടും ഇവിടുത്തെ കാർഷിക സംസ്കൃതിയോടും വൈവിധ്യമാർന്ന കാർഷിക-ഭക്ഷണ പാരമ്പര്യത്തോടുടും ഉള്ള വെല്ലുവിളിയാണ്. ജനാധിപത്യവിരുദ്ധമായ സമീപനമാണ്. കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ജില്ല പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്.
പോഷക ആഹാരക്കുറവിനുള്ള പ്രധാന കാരണങ്ങൾ ഭക്ഷണത്തിലെ വൈവിധ്യം കുറഞ്ഞുവരുന്നതാണ്. അതുകൊണ്ടുതന്നെ കൃത്രിമമായി സമ്പുഷ്‌ടീകരിച്ച ഭക്ഷണം എന്ന രീതിയിൽ അരി വിതരണം ചെയ്യുന്നത് യഥാർത്ഥ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ല. പ്രകൃത്യാ കാണപ്പെടുന്ന തവിടിൽ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും ധാതുക്കളും ലവണങ്ങളും പോളീഷ് ചെയ്തുകളഞ്ഞ വെളുത്ത അരിയാണ് ഇക്കാലമത്രയും വയനാട്ടിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്തിട്ടുള്ളത്. തവിടുള്ള കുത്തരി (മട്ടഅരി) വയനാട്ടിൽ പൊതുവിതരണ സംവിധാനത്തിന് അന്യമായിരുന്നു. ഈ അടുത്ത കാലത്തു കാർഡുടമകൾക്ക് കുറഞ്ഞ അളവിൽ കുത്തരി നല്കാൻ ആരംഭിച്ചിട്ടുണ്ടായിരുന്നു. തവിടു കളഞ്ഞ അരിയുടെ ഉപയോഗം വിവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അരിവാൾ രോഗം ഉള്ളവരിൽ കൃത്രിമമായി ഇരുമ്പ് ചേർത്ത ഭക്ഷണം ഇരുമ്പിന്റെ ആധിക്യത്തിനും കരൾ, ഹൃദയം, ഹോർമോൺ വ്യവസ്ഥ എന്നിവയുടെ പ്രവർത്തനം തകരാറിലാക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. താലീസീമിയ രോഗമുള്ളവരിൽ ഹൃദയ രോഗങ്ങൾക്കും, കരൾ ഫൈബ്രോസിസിനും, പ്രതുല്പാദന രോഗങ്ങൾക്കും, വളർച്ച മുരടിപ്പിനും കൃത്രിമമായി ഇരുമ്പ് ചേർത്ത ഭക്ഷണം കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, ഇരുമ്പ് സമ്പുഷ്‌ടീകൃത ഭക്ഷണം മലേറിയ സാദ്ധ്യത വർധിപ്പിക്കുമെന്നും, ബാക്റ്റീരിയ, വൈറൽ രോഗബാധയ്ക്കു കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുണ്ട്. കൂടാതെ, ഇരുമ്പിന്റെ ആധിക്യം ശരീരത്തിന്റെ പ്രതിരോധശേഷികുറയുന്നതിനും ക്ഷയരോഗം വർധിക്കുന്നതിനും കാരണമാകും.
വൻകിട കുത്തക കമ്പനികൾ മുന്നോട്ടുവെയ്ക്കുന്ന, അവരുടെ സുസ്ഥിര കച്ചവടം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കൃത്രിമ ഭക്ഷ്യ സമ്പുഷ്‌ടീകരണമെന്ന പേരിൽ നടപ്പാക്കാൻ തുടങ്ങുന്നത്. ഇത് ഭക്ഷണത്തിനുമേലുള്ള പ്രാദേശിക സമൂഹങ്ങളുടെയും പ്രാക്തന ഗോത്ര ജനവിഭാഗങ്ങളുടേയും ഭക്ഷ്യ സ്വാതന്ത്ര്യത്തിലെക്കും മേഖലയിലേക്കുമുള്ള കുത്തകകളുടെ കടന്നുകയറ്റമാണ്. ഇതു ക്രമേണ ഈ സമൂഹങ്ങൾക്ക് ഭക്ഷണത്തിന്മേലുള്ള അവകാശങ്ങളെയും ഭക്ഷ്യപരമാധികാരത്തെയും ഇല്ലാതാക്കുമെന്നു മാത്രമല്ല, പ്രാദേശികവും പ്രകൃതിദത്തവുമായി പോഷകരാഹിത്യത്തെ കൈകാര്യം ചെയ്യാനുള്ള ഉപാധികൾ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
കൃത്രിമമായി സമ്പുഷ്‌ടീകരിച്ച ഭക്ഷ്യവസ്തുക്കളുടെ ഹ്രസ്വകാല ദീർഘകാല ദോഷവശങ്ങളും ശരീരത്തിൽ ഇവ ഉണ്ടാക്കാവുന്ന ദോഷവശങ്ങളെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങളും നിരീക്ഷണങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇത്തരം പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനകീയ സർക്കാരുകൾക്ക് ഭൂഷണമല്ല. ഫാക്ടറി അധിഷ്ഠിത, കൃത്രിമ പോഷക സമ്പുഷ്‌ടീകരണ, കച്ചവട ഭക്ഷ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പ്രാദേശികവും ജനകീയവുമായ സുസ്ഥിര ബദലുകൾ ആവിഷ്കരിച്ച് പോഷകകുറവ് പരിഹരിക്കാനുതകുന്ന പദ്ധതികൾ വിഭാവനം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.