കർണാടകയുടെ കാര്യത്തിൽ ഇടപെടരുത്; പിണറായിക്ക് ഡി.കെ ശിവകുമാറിന്റെ മറുപടി
text_fieldsബംഗളൂരു: സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നോർത് ബംഗളൂരുവിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി നടത്തിയ പ്രതികരണത്തിനാണ് ഡി.കെയുടെ മറുപടി. ‘‘പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്തുത അറിയാതെ വിഷയത്തിൽ ഇടപെടരുത്. പ്രദേശത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണ്. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ഒരു സമുദായത്തിനും ഞങ്ങൾ എതിരല്ല. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും.’’ -ഡി.കെ ശിവകുമാർ പറഞ്ഞു.
കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്‍ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി ഞെട്ടലുളവാക്കുന്നതാണെന്നും സംഘ്പരിവാറിന്റെ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.
ബംഗളൂരു ബുൾഡോസർ രാജ് സുപ്രീംകോടതി വിധി ലംഘിച്ചെന്ന്; ഭവനരഹിതരായത് 3000ത്തോളം പേർ
ബംഗളൂരു: ബുൾഡോസർ രാജ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ കർണാടകയിൽ ലംഘിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ച യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300റിലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി.
ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽ മാർഗനിർദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല.
പുലർച്ച നാലരയോടെ തുടങ്ങിയ ബുൾഡോസർ രാജിൽ ചേരി വീടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും വൈകിട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് ജെ.സി.ബി മെഷീനുകളും ഉപയോഗിച്ചു. 70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടായിരുന്നു.
അധികാരികൾ നോട്ടീസ് നൽകാതെയാണ് ബുൾഡോസർ രാജ് നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി ആവർത്തിച്ച് പറഞ്ഞു. ബുൾഡോസർ രാജ് തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം നൽകിയ മുന്നറിയിപ്പും കർണാടക സർക്കാർ അവഗണിക്കുകയായിരുന്നു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്വത്തുക്കൾ പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ 'ബുൾഡോസർ നീതി' അനുകരിക്കാനുള്ള കർണാടക സർക്കാറിന്റെ നിർദേശത്തെ പി. ചിദംബരം വിമർശിച്ചിരുന്നു.
മയക്കുമരുന്ന് വിൽപനക്കാരുടെ വീടുകൾ തകർക്കുമെന്ന കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വരയുടെ പ്രസ്താവനയോടായിരുന്നു ചിദംബരം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

