ബംഗളൂരുവിൽ ക്രൂരമർദനത്തിനിരയായ മലയാളി യുവതി തൃശൂരിൽ ചികിത്സയിലിരിക്കെ മരിച്ചു
text_fieldsതൃശൂർ: ബംഗളൂരുവിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ മലയാളി യുവതി ഉടമയുടെ ക്രൂരമർദനത്തിന് ഇരയായി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി മങ്ങാട്ട് സുനിത (47) ആണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. മൃഗസംരക്ഷണ കേന്ദ്രം നടത്തുന്ന കൊല്ലം മുളങ്കണ്ടം സ്വദേശി ദീപക് കൃഷ്ണനാണ് പ്രതി. ഒളിവിൽപോയ പ്രതിക്കായി കർണാടക പൊലീസ് തൃശൂരിലെത്തി അന്വേഷണം ആരംഭിച്ചു.
നാട്ടിൽ 140ഓളം തെരുവുനായ്‌ക്കളെ സ്വന്തമായി സംരക്ഷിച്ചിരുന്ന സുനിത, സ്കൂളുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നൽകിയാണ് ഇവയെ വളർത്തിയിരുന്നത്. അവധിക്കാലമായതോടെ നായ്‌ക്കൾക്ക് ഭക്ഷണം നൽകാൻ പ്രയാസമായി. ഇതിനിടെയാണ് ബംഗളൂരുവിലെ ഷെൽട്ടർ ഹോമിന്റെ പരസ്യം കണ്ടത്. ഏപ്രിൽ 17നാണ് ഭർത്താവ് ഷിന്റോക്കും മറ്റ് രണ്ട് സ്ത്രീകൾക്കുമൊപ്പം ബംഗളൂരുവിലേക്ക് തിരിച്ചത്.
മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും എതിർത്ത സുനിത നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
തല ഭിത്തിയിലും അലമാരയിലും ഇടിപ്പിച്ച പ്രതി, നിലത്തുവീണ ഇവരുടെ നെഞ്ചിൽ ആഞ്ഞുചവിട്ടി. തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സുനിതയെ വെന്റിലേറ്റർ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കേറ്റ കനത്ത അടിയെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സുനിതയെ താൻ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. നിലവിൽ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

