ക്രെഡിറ്റ് ആർക്കും വേണ്ടേ? ആറുവരിപ്പാതയിലും വെള്ളക്കെട്ട്; റോഡ് തകർച്ച ഭീഷണിയിൽ
text_fieldsദേശീയപാത ആറുവരിപ്പാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ട നിലയിൽ
പയ്യോളി: കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ ദേശീയപാതയിൽ യാത്രാദുരിതം വർധിക്കുന്നു. നിർമാണപ്രവൃത്തി പൂർത്തിയാകും മുമ്പേ പയ്യോളി ഭാഗത്ത് ആറുവരിപ്പാത വാഹനങ്ങൾക്ക് കൊടുത്തപ്പോൾ കാലവർഷം ശക്തിപ്പെട്ടത് കാരണം മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. തിക്കോടി മുതൽ മൂരാട് വരെയാണ് ഇപ്പോൾ ആറുവരിപ്പാത ഭാഗികമായി തുറന്നു കൊടുത്തിരിക്കുന്നത്.
ഇവിടെ പ്രധാനമായും വടകര ഭാഗത്തേക്കുള്ള മൂന്നു വരിയിലാണ് കനത്ത മഴയുള്ളപ്പോൾ വെള്ളം കെട്ടിനിൽക്കുന്നത്. അയനിക്കാട് ഇരുപത്തിനാലാം മൈൽസ്, മാപ്പിള എൽ.പി സ്കൂളിന് സമീപം, അയനിക്കാട് കളരിപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂറ്റൻ വെള്ളക്കെട്ട് കാണപ്പെടുന്നത്. വെള്ളം പുറത്തേക്കൊഴുകാൻ ദ്വാരങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഏറെ നേരത്തിനു ശേഷമാണ് വെള്ളം വറ്റുന്നത്.
ഏറെ ഉയരത്തിലുള്ള ആറുവരിയിൽ നിന്നും സർവിസ് റോഡിലേക്ക് വെള്ളം ശക്തമായി ദ്വാരങ്ങളിലൂടെ പുറത്തേക്കുവന്ന് വീഴുമ്പോൾ സർവിസ് റോഡ് വഴി പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. മാത്രമല്ല ഇങ്ങനെ വെള്ളം കെട്ടിനിൽക്കുന്നത് ടാറിങ് പൊളിഞ്ഞ് റോഡ് തകർച്ചക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴക്കാലത്ത് സ്ഥിരമായി സർവീസ് റോഡിലെ വെള്ളക്കെട്ടും കുഴികളും മറ്റും കാരണമാണ് നിർമാണം പൂർത്തിയാകും മുമ്പേതന്നെ ആറുവരിപ്പാത മഴയെത്തും മുമ്പേ വാഹനങ്ങൾക്ക് തുറന്നുകൊടുത്തത്. എന്നാൽ ആറുവരിപ്പാതയുടെ അശാസ്ത്രീയ നിർമാണമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

