ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്; മെഡിക്കൽ കോളജുകൾ ‘ഗുരുതരാവസ്ഥയിൽ’
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഡോക്ടർമാർ സമരം കടുപ്പിച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റുന്നു. ഒ.പി മുടക്കം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 16ന് ആരംഭിച്ച അനിശ്ചിതകാല ഒ.പി ബഹിഷ്കരണം മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് രോഗികളെയാണ് വലക്കുന്നത്.
സീനിയർ ഡോക്ടർമാരുടെ അഭാവത്തിൽ പി.ജി വിദ്യാർഥികളും ഹൗസ് സർജന്മാരുമാണ് ഒ.പി വിഭാഗം കൈകാര്യം ചെയ്യുന്നത്. സമരം അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമുകളെയും ഐ.സി.യുവിനെയും ബാധിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒ.പിയിലെ തിരക്ക് അത്യാഹിത വിഭാഗത്തിലേക്ക് വഴിതിരിച്ചുവിടുന്നതോടെ അവിടെയും വലിയ സമ്മർദമാണ്. ഐ.പി സേവനങ്ങളെ നേരിട്ട് ബാധിക്കില്ലെന്ന് പറയുമ്പോഴും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും ഡിസ്ചാർജ് ചെയ്യുന്നതിനും കാലതാമസമുണ്ടാകുന്നതായി പരാതിയുണ്ട്. ഡോക്ടർമാരുടെ സമരത്തിനെതിരെ സർക്കാർ ‘ഡൈസ് നോൺ’ പ്രഖ്യാപിക്കുകയും സമരത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ശസ്ത്രക്രിയകൾ വെയിറ്റിങ് ലിസ്റ്റിൽ
ഫെബ്രുവരി 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഡോക്ടർമാർ ബഹിഷ്കരിക്കുന്നത് രോഗികകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇത് ചികിത്സ കലണ്ടറിനെ പൂർണമായി താളംതെറ്റിക്കുന്നു. മാസങ്ങൾക്ക് മുമ്പേ ശസ്ത്രക്രിയക്കായി തീയതി നിശ്ചയിച്ച രോഗികൾക്ക് സമരം വലിയ തിരിച്ചടിയാണ്. ശസ്ത്രക്രിയകൾ മാറ്റുന്നത് മൂലം കാത്തിരിപ്പ് മാസങ്ങളോളം നീളും. അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെങ്കിലും എപ്പോൾ അടിയന്തര ഘട്ടം വരുമെന്ന് പ്രവചിക്കാൻ കഴിയാത്ത പല രോഗാവസ്ഥകളുമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒ.പികളിലെത്തുന്നവർ പകുതിയായി
ഒ.പികളിൽ രോഗികളുടെ എണ്ണത്തിൽ 40-50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ തന്നെ കണക്ക് പ്രകാരം പ്രതിദിനം 4000 രോഗികൾ ഒ.പിയിൽ എത്തിയിരുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ ഇത് 1200 ആയി കുറഞ്ഞു.
ദിവസേന 4500 ഓളം രോഗികൾ എത്തിയിരുന്ന തിരുവനന്തപുരത്ത് 2500 ഓളം രോഗികളേ എത്തുന്നുള്ളൂ. 4000 ഓളം രോഗികൾ ദിവസേന എത്തിയിരുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ ആയിരത്തിൽ താഴെയും. ഇത് ഒ.പി ടിക്കറ്റെടുക്കുന്നവരുടെ കണക്കാണ്. ഇതിൽ എത്ര പേർക്ക് ഡോക്ടറെ കാണാനാകുന്നുവെന്നതിൽ വ്യക്തതയില്ല. പലരും കാത്തുനിന്ന് മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

