കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍; അടിയന്തരമായി വേണ്ടത് ഡോക്ടർമാരും ജീവനക്കാരും
text_fieldsകൊച്ചി: ജില്ലകൾതോറും കോവിഡ് ആശുപത്രികളും പ്രാഥമികതലത്തിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും ആരംഭിക്കാൻ നടപടി പുരോഗമിക്കവെ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കാനാകാത്തത് വലിയ പ്രതിസന്ധി.
ജീവൻപോലും പണയപ്പെടുത്തി അഞ്ചുമാസമായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുകയാണെന്നും ഇനിയും അമിതഭാരം ഏറ്റെടുക്കാനാവില്ലെന്നും ആരോഗ്യവകുപ്പിലെ ഡോക്ടർമാരും നഴ്സുമാരും സർക്കാറിനെ ധരിപ്പിച്ചു. അതിനാൽ നിലവിലെ ഡ്യൂട്ടി ലഘൂകരിച്ചാലേ ഡോക്ടർമാർ പുതിയ ദൗത്യം ഏറ്റെടുക്കാനിടയുള്ളു.
പ്രതിസന്ധി തരണം ചെയ്യാൻ എൻ.എച്ച്.എം വഴി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കാൻ സർക്കാർ അറിയിപ്പ് നൽകിയെങ്കിലും ശമ്പളം കുറവായതിനാൽ ആർക്കും താൽപര്യമില്ല. 55,000 രൂപയാണ് ശമ്പളം. ടാക്സും സാലറി കട്ടും ബാധകം. നഴ്സിങ്, പാരാമെഡിക്കൽ സ്റ്റാഫുകളും മറ്റ് താഴെത്തട്ടിലേക്ക് ആവശ്യമായ ജീവനക്കാരും ചെറിയ വേതനത്തിന് വരാൻ തയാറാറല്ല. കോവിഡ് ഭയവും പിന്തിരിപ്പിക്കുന്നു. പുതുതായി 50,000 കിടക്കയാണ് സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എൻ.എച്ച്.എം വഴിയും മറ്റും ഉറപ്പാക്കിയത് 2000ത്തോളം ജീവനക്കാരെയും.
മെഡിക്കൽ കോളജുകളിലെ അധിക ഡോക്ടർമാരെയും ഹൗസ് സർജൻമാരെയും പി.ജി വിദ്യാർഥികളെയും ഇതിലേക്ക് അടിയന്തരമായി പുനർവിന്യസിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളെയും പി.ജിക്കാരെയും ഉപയോഗപ്പെടുത്താം. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾക്കായി കെട്ടിടങ്ങളും ഒാഡിറ്റോറിയങ്ങളും കണ്ടെത്തും മുമ്പ്, ഡോക്ടർമാരും ജീവനക്കാരും അടിസ്ഥാന സൗകര്യവുമാണ് ഒരുക്കേണ്ടതെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ജോസഫ് ചാക്കോ പറഞ്ഞു.
താഴെത്തട്ടിൽ പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ എന്നിവ തുടങ്ങി കോവിഡ് അടക്കം എല്ലാ ചികിത്സയും ഇപ്പോൾ ആരോഗ്യവകുപ്പിലെ ഡോക്ടർമാരാണ്. മാർച്ച് മുതൽ ഇത് തുടരുകയാണ്. ഇതിൽ കോവിഡ് ഗുരുതരമാകുന്നവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുക. അത് വെറും 10 ശതമാനത്തിൽ താഴെയാണ്. സ്പെഷാലിറ്റി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നവരടക്കം വലിയൊരു ശതമാനം ഡോക്ടർമാർ മെഡിക്കൽ കോളജുകളിലുണ്ട്. അടിയന്തര സാഹചര്യത്തിൽ അവരുടെ സേവനം ഇതിലേക്ക് ഉറപ്പാക്കാനാകും.
പ്രതിദിനം പതിനയ്യായിരത്തിനു മുകളില്‍ സ്രവപരിശോധനകളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പരിശീലനം ലഭിച്ച ആരോഗ്യജീവനക്കാർക്ക് സ്രവം ശേഖരിക്കാം. എന്നാല്‍, ഒട്ടുമിക്ക ഇടങ്ങളിലും ഡോക്ടര്‍മാര്‍ നേരിട്ടാണ് സ്രവം ശേഖരിക്കുന്നത്. ഡോക്ടർമാരെ ഇതിൽനിന്ന് ഒഴിവാക്കുന്നത് ക്ലിനിക്കൽ രംഗത്ത് കൂടുതൽ ഉൗന്നൽ നൽകാനാകും. കോവിഡ് ബാധിതരിൽ 60 ശതമാനത്തിലേറെയും പ്രകടമായി ലക്ഷണങ്ങൾ ഇല്ലാത്തവരാണ്. അവരെ വീടുകളില്‍ താമസിച്ച് പരിചരിച്ചാല്‍ മതിയെന്നാണ് പുതിയ നിർദേശം. പക്ഷേ, അതിനും ഡോക്ടർമാരുടെ സേവനം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.