‘ലൈനുകൾക്ക് സമീപം ഫ്ലെക്സും ബാനറും സ്ഥാപിക്കരുത്’; ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഫുട്ബോൾ ആവേശം കൊടുമുടിയിലെത്തിനിൽക്കെ, ആരാധകർക്ക് കർശന സുരക്ഷാ നിർദേശവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപം വലിയ രീതിയിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവിധയിടങ്ങളിൽ റോഡുകൾക്ക് കുറുകെയും പോസ്റ്റുകൾക്ക് മുകളിലും കൊടികളും തോരണങ്ങളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ അടിയന്തര ഇടപെടൽ.
ആരാധകരുടെ ഇത്തരം പ്രവർത്തനങ്ങൾ വലിയ രീതിയിലുള്ള അപകടങ്ങൾക്ക് വഴിമാറുമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. കൊടികളും ഫ്ലെക്സുകളും കെട്ടുന്നതിനിടയിൽ അബദ്ധത്തിൽ ഇരുമ്പ് കമ്പികളോ നനഞ്ഞ കയറുകളോ ഹൈടെൻഷൻ ലൈനുകളടക്കമുള്ള വൈദ്യുതി കമ്പികളിൽ തട്ടിയാൽ മാരകമായ വൈദ്യുതാഘാതമേൽക്കാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ട്.
വരാനിരിക്കുന്ന ശക്തമായ കാറ്റിലും മഴയിലും ഇത്തരം താൽക്കാലിക ബോർഡുകളും ബാനറുകളും പൊട്ടിവീഴാൻ സാധ്യതയേറെയാണ്. ഇവ ലൈനുകൾക്ക് മുകളിലേക്ക് വീഴുന്നത് കൊണ്ടുണ്ടാകുന്ന ഷോർട്ട് സർക്യൂട്ട് വൻ ദുരന്തങ്ങൾക്കും പ്രദേശത്തെ മുഴുവൻ വൈദ്യുതി വിതരണം തടസ്സപ്പെടാനും കാരണമാകും. ഇതുവഴി പോകുന്ന പൊതുജനങ്ങളുടെയും വാഹനയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ ലൈനുകളുടെ സുരക്ഷിതമായ അകലത്തിൽ മാത്രമേ ഇത്തരം പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാവൂ എന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ബോർഡുകൾ സ്ഥാപിച്ചവർ തന്നെ അവ എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള അപകടസാധ്യതകളോ ലൈനുകളിലേക്ക് ഫ്ലെക്സുകൾ മറിഞ്ഞുവീണ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഉടൻ തന്നെ ഇടപെടാം.
ഇത്തരം അടിയന്തര ഘട്ടങ്ങളിൽ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ അല്ലെങ്കിൽ 9496010101 എന്ന ഔദ്യോഗിക എമർജൻസി നമ്പറിലോ വിളിച്ച് വിവരമറിയിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അഭ്യർത്ഥിച്ചു. ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്നും കെ.എസ്.ഇ.ബി ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
