കേരളത്തോട് സുപ്രീംകോടതി; ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നീട്ടരുത്
text_fieldsന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകരുതെന്ന് കേരളത്തോട് സുപ്രീംകോടതി. അർഹതപ്പെട്ടവർക്ക് തസ്തിക കണ്ടെത്തി നിയമനം നൽകണം. നിയമനം നടത്തിയത് സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ജൂലൈ രണ്ടാംവാരം സമർപ്പിക്കണമെന്നും കേരളത്തിന് സുപ്രീംകോടതി നിർദേശം നൽകി.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി കേരളത്തിന് നാലുമാസത്തെ സമയം അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭിന്നശേഷിക്കാരായ സർക്കാർ, അർധസർക്കാർ ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്. ആനന്ദ് അടക്കമുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. 40 വകുപ്പുകളിലായി 380 തസ്തികകൾ കണ്ടെത്തിയതായും നിയമനം നടത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, സംസ്ഥാന സർക്കാർ വളരെക്കുറച്ച് തസ്തികകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും തസ്തികകൾ കണക്കാക്കുന്നത് ശരിയായ രീതിയിലല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന്, ജൂലൈ രണ്ടാം വാരം കോടതി ഉത്തരവ് നടപ്പാക്കിയതിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനത്തിന് നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.