‘ഡി.ജെ പാർട്ടി’ അതിരുവിട്ടു; ഒടുവിൽ പാർട്ടിക്ക് പുറത്ത്
text_fieldsആലപ്പുഴ/ചേർത്തല: മകെൻറ കല്യാണത്തിന് ഡി.ജെ പാര്‍ട്ടി നടത്തിയതിെൻറ പേരിൽ സി.പി.എം നേതാവിന് സസ്പെൻഷൻ. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി. മനോഹരനെയാണ് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഈ മാസം 12ന് ചേർത്തല ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. തുടർന്ന് 13ന് വൈകീട്ട് മനോഹരെൻറ ചേർത്തല അരീപ്പറമ്പിലെ വീട്ടിൽ നടന്ന സൽക്കാരത്തിലാണ് ഡി.ജെ പാർട്ടി അരങ്ങേറിയത്.
പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്ത സൽക്കാരത്തിലാണ് ഡി.ജെ പാർട്ടി ഉൾപ്പെടെ ആഘോഷങ്ങൾ അരങ്ങേറിയത്. ഇത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്കും ആർ. നാസറിെൻറ കാറിനുമുന്നിൽ വരെൻറ സുഹൃത്തുക്കൾ നൃത്തം ചെയ്യുന്നതിലേക്കും വരെ എത്തി. പാർട്ടിയിൽ പങ്കെടുത്തവർ തമ്മിൽ വാക്കേറ്റം ഉണ്ടായതായും പറയപ്പെടുന്നു. ഇതേതുടർന്ന് ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞദിവസം ഏരിയ കമ്മിറ്റി യോഗം ചേർന്നത്. മനോഹരനെതിരെ രൂക്ഷ വിമർശനമാണ് മറ്റ് അംഗങ്ങൾ ഉന്നയിച്ചത്.
സമൂഹത്തിന് മാതൃകയാകേണ്ട പാർട്ടി അംഗത്തിൽനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഇത്തരം അനാവശ്യ ആഘോഷങ്ങളെന്നും ലളിതജീവിതം നയിക്കേണ്ട പാർട്ടി അംഗം ഇത്തരത്തിൽ പ്രവർത്തിച്ചത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടി. മകെൻറ സുഹൃത്തുക്കൾ ഒരുക്കിയ ആഘോഷങ്ങളായിരുന്നുവെന്നാണ് മനോഹരെൻറ വാദം. ഇത് പാർട്ടി അംഗീകരിച്ചില്ല. തുടർന്നാണ് നടപടി. നിലവിൽ കർഷകസംഘം കഞ്ഞിക്കുഴി ഏരിയ പ്രസിഡൻറാണ് മനോഹരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.