മൃതദേഹത്തോട് അനാദരവ്; താൽകാലിക ജീവനക്കാരനെതിരെ പരാതി
text_fieldsകോവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കുവാൻ മോർച്ചറി വാതിലിന് മുൻവശം മൃതദേഹം തറയിൽ കിടത്തിയപ്പോൾ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽകാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരും ഭരണകക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം മൃതദേഹം, മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ ശേഷം, പിന്നീട് മോർച്ചറിയുടെ വാതിലിൽ കിടത്തി. കോവിഡ് പരിശോധനക്ക് മൃതദേഹത്തിൽ നിന്ന് സ്രവം ശേഖരിച്ചതും മോർച്ചറി കെട്ടിടത്തിന്‍റെ ഇടനാഴിയിൽ ആംബുലൻസ് പാർക്ക് ചെയ്ത ശേഷം, മൃതദേഹം വെളിയിൽ കിടത്തിയ ശേഷം.
നെടുംകുന്നം പന്ത്രണ്ടാം മൈൽ 71കാരന്‍റെ മൃതദേഹത്തോടാണ് താൽകാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വ്യാസനെ ഉടൻ തന്നെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.12 മണിയോടെ നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽ നിന്ന് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കുന്നതിനും തുടർന്ന് പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു.
എന്നാൽ, മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽകാലിക ജീവനക്കാരൻ മൃതദേഹം മോർച്ചറിയിൽ വയ്ക്കുവാൻ അനുമതി നൽകിയില്ല. ഈ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുവാൻ മോർച്ചറിയുടെ ചുമതല വഹിക്കുന്ന ആർ.എം.ഒയുടെ അനുമതിയോടും ഭരണകക്ഷിയുടെ ജില്ലയിലെ പ്രമുഖ നേതൃത്വങ്ങളും ഇടപെട്ടശേഷമാണ് മൃതദേഹം കൊണ്ടുവന്നത്. എന്നാൽ മൃതദേഹം മോർച്ചറിയിൽ വയ്ക്കുവാൻ അനുമതി നിഷേധിച്ച താൽകാലിക ജീവനക്കാരൻ, മണിക്കൂറുകളോളം മൃതദേഹം ആംബുലൻസിൽ കിടത്തി.
തുടർന്ന് ബന്ധുക്കൾ ബഹളം വച്ചതിനെ തുടർന്ന്, ആംബുലൻ നിന്ന് ഇറക്കി മൃതദേഹങ്ങൾ സൂക്ഷിക്കുന്ന (ഫ്രീസറുകൾ പ്രവർത്തിക്കുന്ന) മുറിയുടെ വാതിലിന്‍റെ മുൻവശം തറയിൽ കിടത്തി. തുടർന്ന് സ്രവം ശേഖരിക്കുവാൻ ബന്ധപ്പെട്ടവർ എത്തിയപ്പോൾ, മൃതദേഹം വീണ്ടും എടുത്ത് ആംബുലൻസിനോട് ചേർത്ത്, സ്ട്രച്ചറിൽ പരസ്യമായി കിടത്തി സ്രവം എടുക്കേണ്ടി വന്നു. ആശുപത്രി അധികൃതർ അടക്കം നിരവധി പ്രമുഖർ ഇടപെട്ടിട്ടും മൃതദേഹം ഫ്രീസറിനുള്ളിൽ വയ്ക്കുവാൻ ഈ ജീവനക്കാരൻ തയ്യാറായില്ല.
ഈ ജീവനക്കാരനെതിരെ ഇതിനു മുൻപും വ്യാപകമായ പരാതിയും ആക്ഷേപവും നിലവിലുണ്ട്. വാർഡിൽ മരണപ്പെടുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടതായി വന്നാൽ ഈ മൃതദേഹവുമായി വരുന്ന ജീവനക്കാരോട് മോശമായി പെരുമാറുന്നതായി പരാതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ ഇയാളെ അധികൃതർ ശാസിച്ചിരുന്നതാണ്. നിരവധി വർഷമായി ഇയാൾ ഇവിടെ ഡ്യൂട്ടി ചെയ്യുവാൻ തുടങ്ങിയിട്ട്. ഒരു വർഷമോ ആറു മാസമോ കൂടുമ്പോൾ താൽകാലിക ജീവനക്കാരടക്കമുള്ളവരെ ഡ്യൂട്ടിയിടം മാറ്റാറുണ്ടെങ്കിലും ഇയാളുടെ കാര്യത്തിൽ ഇത് ബാധകമല്ല.
മൃതദേഹവുമായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരോടും, മറ്റ് പൊതു ജനങ്ങളോടും മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹത്തോട് അനാദരവ് കാട്ടിയ ജീവനക്കാരനെതിരെ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആശുപത്രി അധികൃതർ എന്നിവർക്ക് പരാതി നൽകുവാൻ തയ്യാറെടുക്കുയാണ് മരണപ്പെട്ടയാളിന്‍റെ ബന്ധുക്കൾ.