രക്ഷാപ്രവര്‍ത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം; പയ്യന്നൂര്‍ തഹസില്‍ദാർക്ക് സസ്പെന്‍ഷൻ
text_fieldsകണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കേസിൽ നടപടിയെടുക്കാൻ നിർദേശം. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്പെന്‍ഡ് ചെയ്യാൻ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സിന്‍റെ ചെലവിനായി തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടെന്നും റിവര്‍ റാഫ്റ്റിങ് ടീം തഹസില്‍ദാറിന്‍റ ആവശ്യപ്രകാരം തനിക്ക് പണം കൈമാറിയെന്നും ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്‍റണി വെളിപ്പെടുത്തി. ആംബുലന്‍സ് വഴിമധ്യേ മാറ്റിയതിനാല്‍ പണം അവര്‍ക്ക് തിരിച്ചുനല്‍കിയെന്നും തഹസില്‍ദാര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും അനീഷ് പറഞ്ഞു. സ്വകാര്യ ആംബുലന്‍സുകാര്‍ വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അത് ഒഴിവാക്കിയതെന്നായിരുന്നു തഹസില്‍ദാരുടെ അവകാശവാദം.
ഫ്രീസറില്ലാതെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹം കൊണ്ടുപോകുന്നതും ചാവക്കാട്ടുനിന്ന് ഫ്രീസറിലേക്ക് മാറ്റുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നാല് ദിവസത്തിനുശേഷം ലഭിച്ച മൃതദേഹം പരിയാരത്തെ മോര്‍ച്ചറിയില്‍നിന്ന് കൊണ്ടുപോയത് ഫ്രീസറില്ലാത്ത ആംബുലന്‍സിലായിരുന്നുവെന്നാണ് വിവാദമായത്. എല്ലാ തരത്തിലും സംവിധാനവുമൊരുക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും പണം പ്രശ്നമായിരുന്നില്ലെന്നും എന്നിട്ടും ഇത്തരമൊരു സംഭവം നടന്നത് സങ്കടകരമാണെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വീഴ്ചയില്‍ തഹസില്‍ദാരെയും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും കലക്ടര്‍ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു. മൃതദേഹത്തോട് കാട്ടിയത് അനാദരവാണെന്നും നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതികരിച്ചിരുന്നു. തുടർന്നാണ് പയ്യന്നൂര്‍ തഹസില്‍ദാറെ സസ്പെന്‍ഡ് ചെയ്യാൻ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

