കെ.എ.എസ് ശമ്പള നിരക്ക്: തർക്കം രൂക്ഷം; ശമ്പളം ഉയർന്നതാണെന്ന് സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസ് (കെ.എ.എസ്) ശമ്പള സ്കെയിലിനെ ചൊല്ലി തർക്കം രൂക്ഷം. നിശ്ചയിച്ച ശമ്പളം വളരെ ഉയർന്നതാണെന്ന് സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സിവിൽ സർവിസുകാരുടെ തുടക്ക ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളമാണ് കെ.എ.എസിൽ നിശ്ചയിച്ചത്.
കീഴിൽ ജോലി ചെയ്യുന്ന കെ.എ.എസുകാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതാണ് സിവിൽ സർവിസുകാരുടെ ആശങ്ക. മന്ത്രിസഭ തീരുമാനത്തിൽ 48 മണിക്കൂറിനകം ഉത്തരവിറക്കണമെങ്കിലും ബുധനാഴ്ച എടുത്ത തീരുമാനത്തിൽ ഉത്തരവായില്ല. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അസോസിയേഷനുകളാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. തുടക്ക ശമ്പളത്തിൽ 25000 രൂപയോളം കെ.എ.എസിൽ കൂടുതലാണെന്നാണ് പരാതി. ഇത് ഭരണ രംഗത്ത് പ്രയാസങ്ങളുണ്ടാക്കും. കെ.എ.എസിൽ 81,800 രൂപയാണ് ശമ്പളം തീരുമാനിച്ചത്.
ഡി.എ, എച്ച്.ആർ.എ, പത്ത് ശതമാനം ഗ്രേഡ് സർവിസും അനുവദിച്ചു. മുൻ സർവിസിൽനിന്ന് കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന സമയത്ത് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് ഉയർന്നത് അത് നൽകും. 18 മാസമാണ് പരിശീലനം. ഐ.എ.എസുകാർക്ക് പരിശീലന കാലത്ത് 51,600 രൂപയാണ് ശമ്പളം. പിന്നീട് ക്ഷാമബത്തയൊക്കെ ചേർന്ന് കിട്ടുന്നത് 74000 രൂപയാണ്.
കെ.എസ്.എസുകാർ ജില്ല കലക്ടറുടെ കീഴിെല ജോലി ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന ശമ്പളം ഒരു ലക്ഷത്തിന് മുകളിലായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥരേക്കാൾ ശമ്പളം താെഴയുള്ളവർക്ക് കിട്ടുന്ന സ്ഥിതി വരും.
കെ.എ.എസുകാർക്ക് 81,800 അടിസ്ഥാന ശമ്പളത്തിന് പുറമെ ഡി.എ, എച്ച്.ആർ.എ, ഗ്രേഡ് പേ അടക്കം 1,05,277 രൂപ കിട്ടും. ഐ.എ.എസുകാർക്കാകട്ടെ 56100 രൂപ അടിസ്ഥാന ശമ്പളവും ഡി.എ.യുമടക്കം അസി. കലക്ടർ തസ്തികയിൽ 74384 രൂപയാണ് കിട്ടുക. കഴിഞ്ഞ ശമ്പള കമീഷൻ കെ.എ.എസിന് 68700 രൂപയാണ് ശിപാർശ ചെയ്തത്. ഐ.എ.എസുകാർ അടങ്ങുന്ന സമിതിയാണ് കെ.എ.എസിെല ശമ്പള ശിപാർശകളെല്ലാം നൽകിയത്. ആ ഘട്ടത്തിൽ ഇത്തരം ആശങ്ക സിവിൽ സർവിസുകാർ ഉയർത്തിയില്ല. അണ്ടർ സെക്രട്ടറി ഹയർഗ്രേഡ് സ്കെയിലാണ് ആദ്യം കെ.എ.എസിന് സർക്കാർ പരിഗണിച്ചത്.
ഇതിലും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എതിർപ്പ് വന്നിരുന്നു. തുടർന്നാണ് അതിന് താഴെയുള്ള സ്കെയിൽ നിശ്ചയിച്ചത്.
25,000 രൂപവരെ സ്പെഷൽ പേ വേണമെന്ന് ഐ.എ.എസ് അേസാസിയേഷൻ
തിരുവനന്തപുരം: കെ.എ.എസിൽ നിശ്ചയിച്ച ഉയർന്ന ശമ്പള പ്രശ്നത്തിന് പരിഹാരമായി അഖിലേന്ത്യ സർവിസുകാർക്ക് 10,000 രൂപമുതൽ 25,000 രൂപവരെ സ്പെഷൽ പേ ആവശ്യപ്പെട്ട് ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
ജൂനിയർ ടൈം സ്കെയിലുള്ളവർക്ക് 25,000 രൂപ വീതവും സീനിയർ ടൈം സ്കെയിൽ- ജെ.എ.ജി എന്നിവയിലുള്ളവർക്ക് 10,000 രൂപ വീതവും നൽകണമെന്നാണ് ആവശ്യം. ഇത് എല്ലാ വർഷവും പരിഷ്കരിക്കണമെന്നും കത്തിൽ പറയുന്നു.
ഐ.എ.എസുകാർക്ക് 12 വർഷത്തോളം കെ.എ.എസിനെക്കാൾ ശമ്പളം കുറവാകുമെന്ന് കണക്കുകളും പട്ടികകളും ഉൾപ്പെടെയുള്ള കുറിപ്പിൽ വ്യക്തമാക്കി. ഐ.എ.എസുകാർക്ക് ഒരു വർഷം പൂർത്തിയായാൽ അടിസ്ഥാന ശമ്പളം, ഡി.എ, എച്ച്.ആർ.എ, മറ്റ് അലവൻസുകൾ എന്നിവയെല്ലാമായി 81,184 രൂപയാണ് കിട്ടുന്നത്.
15 വർഷം സർവിസ് പൂർത്തിയാകുേമ്പാൾ 2,00,240 രൂപയാകും മൊത്ത ശമ്പളം. എന്നാൽ, കെ.എ.എസിൽ അടിസ്ഥാന ശമ്പളം അടക്കം ഒരു വർഷം പൂർത്തിയാകുമ്പോൾ 1,07,976 രൂപ കിട്ടും. 15 വർഷം ആകുമ്പോൾ 1,66,700 രൂപയാകും.
ഐ.എ.എസുകാർക്ക് സർവിസിൽ ചേരുന്ന വർഷം കെ.എ.എസുകാരെക്കാൾ 26792 രൂപയുടെ കുറവുണ്ടാകും. ഒന്നാം വർഷം 24,344, രണ്ടാം വർഷം 23,480, മൂന്നാം വർഷം 23,528, നാലാം വർഷം 7680, അഞ്ചാം വർഷം 7152, ആറാം വർഷം 6744, ഏഴാം വർഷം 6192, എട്ടാം വർഷം 21744, ഒമ്പതാം വർഷം 9292, പത്താം വർഷം 8560, 11ാം വർഷം 7684, 12ാം വർഷം 7060 എന്നിങ്ങനെയും കുറവ് വരും. 13ാം വർഷം ഐ.എ.എസുകാർക്ക് 29276 രൂപ കെ.എ.എസിനെക്കാൾ അധികം വരും.
കെ.എ.എസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിങ് അധികാരി ഐ.എ.എസുകാരാണ്. വർഷങ്ങളോടും ഇവർക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കുറവായിരിക്കും.
ഇത് ശമ്പള നിർണയത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഐ.എ.എസുകാരുടെ വീട്ടുവാടക റീഇംപേഴ്സ്മെൻറ് ശമ്പളവുമായി ചേർക്കേണ്ടതില്ല. ഐ.എ.എസുകാർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നുമുള്ളവരാണ്. കെ.എ.എസുകാർ ആദ്യ നാളുകളിൽ സ്വന്തം സ്ഥലങ്ങളിലാകും ജോലി ചെയ്യുക. ഐ.എ.എസിലേക്കുള്ള ഫീഡർ തസ്തികയാണിതെന്ന് കെ.എ.എസ് സ്പെഷൽ റൂളിൽ വ്യക്തമാക്കിയിട്ടുണ്ട്.
അവർക്ക് പ്രതിവർഷ വർധനയില്ലെന്ന വാദം ശരിയല്ലെന്നും ഐ.എ.എസ് അസോസിയേഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.