ഡയറക്ട് സെല്ലിങ്ങിന്റെ പേരിൽ വ്യാജ കമ്പനികൾ കോടികൾ തട്ടുന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പ്രവർത്തനാംഗീകാരമുള്ള ഡയറക്ട് സെല്ലിങ് കമ്പനികളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടും അംഗീകാരമില്ലാത്ത കമ്പനികളുടെ പ്രവർത്തനം സജീവം. വ്യാജ ഉൽപന്നങ്ങളുമായാണ് ഇത്തരം കമ്പനികൾ ഇരകളെ വലവീശി കോടികൾ സ്വന്തമാക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരം കമ്പനികൾ പരസ്യമായി പ്രവർത്തിച്ചിട്ടും അധികാരികൾ കണ്ണടക്കുന്നത് ഇവർക്ക് മുതൽക്കൂട്ടാവുകയാണ്. ഇരകളാക്കപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള കമ്പനികളുടെ പ്രലോഭനത്തിൽപെട്ട് വിൽപനക്കായി ഉൽപന്നങ്ങൾ വാങ്ങിയവർക്ക് അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വിറ്റഴിക്കാനാവാതെ ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്.
ഡയറക്ട് സെല്ലിങ് കമ്പനികളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറും മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികൾക്കും ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങൾക്കും മാർഗനിർദേശമുണ്ടാക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. അംഗീകാരത്തിനായി നിരവധി കമ്പനികൾ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, വിദഗ്ധ സമിതിയുടെ ശിപാർശയിൽ തെരഞ്ഞെടുക്കപ്പെട്ട 12 കമ്പനികൾക്ക് അംഗീകാരം നൽകി സിവിൽ സപ്ലൈസ് കമീഷണർ കെ. ഹിമ കഴിഞ്ഞ മാസമാണ് ഉത്തരവിറക്കിയത്. ഈ കമ്പനികൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, അംഗീകാരമുണ്ടെന്ന വ്യാജേന നിരവധി കമ്പനികളാണ് ജനങ്ങളുടെ പണം ചോർത്തുന്നത്.
ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സൺഫ്ലവർ പ്ലാനും ആളുകളെ പരമ്പരയായി ചേർക്കുന്ന പിരമിഡ് രീതിയിലുള്ള ബൈനറി പ്ലാനുമാണ് ഇത്തരം കമ്പനികൾ ആവിഷ്കരിക്കുന്നത്. ഇരകളെ വലയിലാക്കാൻ വൻ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഓഡിറ്റോറിയങ്ങൾ വാടകക്കെടുത്ത് കോട്ടും സ്യൂട്ടും ധരിച്ചെത്തുന്ന ടീം ലീഡർമാരുടെ വാക്ചാതുരിയിലും പ്രലോഭനങ്ങളിലും ആകൃഷ്ടരായാണ് സ്ത്രീകളും ഭിന്നശേഷിക്കാരും അടക്കമുള്ളവർ പദ്ധതിയിൽ ചേരുന്നത്. വെൽനസ് പ്രോഡക്ട്സ് എന്ന പേരിൽ ആരോഗ്യ സംബന്ധമായ സാധനങ്ങളാണ് വിൽപന നടത്തുന്നത്. പക്ഷേ, പദ്ധതിയിൽ ചേർന്നവർക്ക് വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, പണം നഷ്ടമാവുകയും ചെയ്തു.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ട്രേഡിങ് കമ്പനി പ്രവർത്തിക്കുന്നത് പ്രധാന ഇടത് തൊഴിലാളി യൂനിയന്റെ പിന്തുണയോടെയാണ്. അംഗങ്ങളിൽനിന്ന് യൂനിയൻ വർഷംതോറും 200 രൂപ ഫീസും പിരിക്കുന്നുണ്ടത്രെ. ഇങ്ങനെ പലർക്കും കുറുക്കുവഴിയിൽ കോടികൾ സമ്പാദിക്കാനും സാധാരണക്കാർക്ക് പണം നഷ്ടപ്പെടാനും ഇടയാക്കുന്ന കറക്കു കമ്പനികളെ നിരീക്ഷിക്കാനും നടപടിയെടുക്കാനും ജില്ലതലങ്ങളിൽ സർക്കാർ സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

