പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്ന് ദിലീപ്; എതിർത്ത് പ്രോസിക്യൂഷൻ
text_fieldsകൊച്ചി: പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ അപേക്ഷ നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കുന്നതിന്‍റെ ഭാഗമായാണ് ദിലീപ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്പോർട്ട് ഉള്ളത്. എന്നാൽ പ്രോസിക്യൂഷൻ പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ എതിർത്തു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാനിരിക്കുകയാണെന്നും അതിനാൽ പാസ്‌പോർട്ട് വിട്ടുകൊടുക്കരുതെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
നേരത്തെ ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് പല തവണ കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. വിദേശയാത്രക്ക് ശേഷം ദിലീപ് പാസ്പോർട്ട് വീണ്ടും കോടതിയിൽ സറണ്ടർ ചെയ്യുകയാണ് ചെയ്തത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. ശിക്ഷാവിധിയിൽ കോടതി മുറിയിൽ വാദങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇരു ഭാഗത്തിന്റെയും അഭിഭാഷകർ വാദങ്ങളിൽ പങ്കെടുത്തു. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് എന്തുതരം ശിക്ഷയാണ് ലഭിക്കാൻ പോവുന്നതെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൾസർ സുനി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

