ദിലീപിനെതിരായ കേസിൽ സൈബർ വിദഗ്ധന്റെ വീട്ടിൽ പരിശോധന: മൊബൈൽ ഫോണുകൾ കണ്ടെടുത്തു
text_fieldsകോഴിക്കോട്: നടൻ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റിലും മറ്റും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ചോദ്യം ചെയ്യലിന് മുന്നോടിയായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായിരുന്നു പരിശോധന. അദ്ദേഹത്തിന് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി പൊലീസ് അറിയിച്ചു.
ഐപാഡ്, രണ്ട് മൊബൈൽ ഫോൺ എന്നിവ വീട്ടിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവ വിദഗ്ധ പരിശോധനക്ക് അയക്കും. ക്രൈംബ്രാഞ്ച് സി.ഐ അനിലിന്റെ നേതൃത്വത്തിൽ സായ് ശങ്കറിന്റെ കാരപ്പറമ്പിലെ വീട്, ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനം, ഭാര്യാപിതാവിന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തുകയായിരുന്നു.
രാവിലെ എട്ടിനു തുടങ്ങിയ നടപടി ഉച്ചക്ക് 12നാണ് അവസാനിച്ചത്. സായ് ശങ്കറിന്റെ ഭാര്യയുടെ ഫോണിൽനിന്ന് ദിലീപിന്റെ അഭിഭാഷകന്റെ ഫോണിലേക്ക് സന്ദേശം പോയെന്നാണ് പൊലീസ് അനുമാനം. ദിലീപിന്റെ അഭിഭാഷകന്റെ ഓഫിസിലെ വൈഫൈ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ സായ് ശങ്കർ ലാപ്ടോപ്പിലേക്ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു; ഹൈകോടതിയിൽ സാക്ഷിയുടെ ഹരജി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈകോടതിയിൽ സാക്ഷിയുടെ ഹരജി. കേസിൽ വ്യാജമൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ആലപ്പുഴ സ്വദേശിയും കാവ്യ മാധവന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായ സാഗർ വിൻസന്റാണ് ഹരജി നൽകിയിരിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി തനിക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇതിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണക്കോടതിയിലടക്കം താൻ മൊഴി നൽകിയിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായ മൊഴി നൽകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.