ഡിജിറ്റൽ, കെ.ടി.യു വി.സി നിയമനം; പാനൽ മുഖ്യമന്ത്രിക്ക് കൈമാറി
text_fieldsകേരള ഡിജിറ്റല്‍, സാങ്കേതിക (കെ.ടി.യു) സര്‍വകലാശാല
തിരുവനന്തപുരം: കേരള ഡിജിറ്റല്‍, സാങ്കേതിക (കെ.ടി.യു) സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള പാനല്‍ സുപ്രീംകോടതി നിശ്ചയിച്ച സെർച് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തിയ ശേഷം വി.സി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകൾ മുദ്രവെച്ച കവറിൽ കൈമാറിയത്.
രണ്ട് സർവകലാശാലകളിലേക്കും മൂന്നുവീതം പേരുകളാണ് ശിപാർശ ചെയ്തതെന്നാണ് സൂചന. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായി രണ്ട് സെർച് കമ്മിറ്റികളാണ് അഭിമുഖം നടത്തിയത്. സെർച് കമ്മിറ്റികൾ സമർപ്പിച്ച പാനൽ മുൻഗണന നിശ്ചയിച്ച് മുഖ്യമന്ത്രി ചാൻസലറായ ഗവർണർക്ക് കൈമാറണം. ഈ മുൻഗണന പാലിച്ച് ഗവർണർ നിയമനം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
പാനലിലെ പേരുകളിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം മുഖ്യമന്ത്രിക്കും ഗവർണർക്കും ബന്ധപ്പെട്ട ഫയലിൽ കാരണസഹിതം രേഖപ്പെടുത്താം. വി.സി നിയമനത്തിൽ തർക്കമുയർന്നാൽ ഫയൽ പരിശോധിച്ച് കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. സുപ്രീംകോടതി ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ധൂലിയ ശനിയാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങി. ബുധനാഴ്ച മുതല്‍ നാലുദിവസം മാസ്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം.
ഓരോ സര്‍വകലാശാലക്കും രണ്ടുദിവസം വീതമായി നടത്തിയ അഭിമുഖത്തില്‍ നിലവിലെ താല്‍ക്കാലിക വി.സിമാരും മുൻ വി.സിമാരും ഉൾപ്പെടെ അമ്പതിലേറെ പേര് പങ്കെടുത്തു. കെ.ടി.യു വി.സി ഡോ. കെ. ശിവപ്രസാദ്, ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സിസ തോമസ്, കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. കെ.കെ. സാജു, കെ.ടി.യു മുൻ വി.സി ഡോ. എം.എസ്. രാജശ്രീ, ഡിജിറ്റല്‍ സർവകലാശാല മുന്‍ വി.സി ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. കെ.ടി.യു വി.സി പാനലില്‍ ഡോ. രാജശ്രീയും ഡിജിറ്റല്‍ വി.സി പാനലില്‍ ഡോ. സജി ഗോപിനാഥും ഉള്‍പ്പെട്ടതായാണ് വിവരം.
മുഖ്യമന്ത്രി സമർപ്പിക്കുന്ന പേരുകളിൽനിന്ന് ഗവർണർ വി.സി നിയമനം നടത്തുമോയെന്നത് സംശയകരമാണ്. നിയമന രീതി ഗവർണർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ യു.ജി.സിയും കക്ഷി ചേര്‍ന്നിട്ടുണ്ട്. സെര്‍ച് കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് ധൂലിയക്ക് ഓരോ സിറ്റിങ്ങിനും മൂന്നുലക്ഷം രൂപ വീതം നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. സെര്‍ച് കമ്മിറ്റി അംഗങ്ങളായ മറ്റു പ്രഫസര്‍മാര്‍ക്ക് 40,000 രൂപ വീതം സര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

