സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം: അഖിലേന്ത്യ ദ്വിദിന പണിമുടക്കുമായി ബന്ധപ്പെട്ട് ഹൈകോടതി ഇടപെടലിന്‍റെ സാഹചര്യത്തിൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിൽ സംസ്ഥാന സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമവിരുദ്ധമായാണെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ഹൈകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഇതുസംബന്ധിച്ച് രാത്രി ഇറങ്ങിയ ഉത്തരവിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അവശ്യ സാഹചര്യത്തിലല്ലാതെ ചൊവ്വാഴ്ച ആർക്കും അവധി അനുവദിക്കില്ല. ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാലോ ജീവനക്കാരന് പരീക്ഷയുണ്ടെങ്കിലോ പ്രസവസംബന്ധമായതോ മറ്റ് ഒഴിച്ചുകൂടാനാകാത്തതോ ആയ കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാകും അവധി അനുവദിക്കുക. ഇക്കാര്യങ്ങൾ വകുപ്പ് മേധാവികൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
ഹൈകോടതി പരാമർശത്തിന്‍റെ സാഹചര്യത്തിൽ സർക്കാർ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈകോടതി ഉത്തരവിന്‍റെ പകർപ്പ് കൈമാറി. അതിന് പിന്നാലെയാണ് ഡയസ്നോൺ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
സമരത്തോടനുബന്ധിച്ച് പൊതുമുതൽ നശിപ്പിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കിൽ പങ്കെടുക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സർക്കാർ ജീവനക്കാർക്ക് ജോലിക്കെത്താനുള്ള സൗകര്യങ്ങൾ കെ.എസ്.ആർ.ടി.സി എം.ഡിയും ജില്ല കലക്ടർമാരും ഉറപ്പുവരുത്തണം. ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണമെന്ന് ജില്ല കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കും പൊലീസ് മേധാവിക്കും ഉത്തരവിൽ നിർദേശം നൽകി. ഓഫിസുകൾക്ക് മുന്നിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, ഡയസ്നോൺ പ്രഖ്യാപിച്ചതിനെതിരെ തൊഴിലാളി യൂനിയനുകൾ രംഗത്തുവന്നു. ചൊവ്വാഴ്ചയും സമരത്തിന്റെ ഭാഗമാകും. ഹൈകോടതി നിർദേശം ഒരുതരത്തിലും സമരത്തെ ബാധിക്കില്ലെന്നും യൂനിയൻ നേതാക്കൾ വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാവില്ലെന്ന് കോടതി
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്നും പണിമുടക്ക് സമരങ്ങളിൽ അവർ പങ്കെടുക്കുന്നത് തടഞ്ഞ് എത്രയും വേഗം സർക്കാർ ഉത്തരവിറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 86-ാം വകുപ്പ് പ്രകാരം സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാവില്ല. ജീവനക്കാർ സമരത്തിൽ പങ്കാളിയാവുന്നത് തടയാൻ സർക്കാറിനും ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ട്രേഡ് യൂനിയനുകൾ 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഈ ദിവസങ്ങളിൽ സർക്കാർ ജീവനക്കാരുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡൻ നായർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പൊതുപണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടില്ലെന്നും പണിമുടക്കുന്ന ജീവനക്കാർക്കും അധ്യാപകർക്കും പിന്തുണ നൽകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ദേശീയ പണിമുടക്ക് ദിവസം ഹാജരാകാത്ത ജീവനക്കാർക്കും അധ്യാപകർക്കും അവധി അനുവദിക്കാനുള്ള 2019 ജനുവരി 31ലെ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി പണിമുടക്കിയവർക്ക് ശമ്പളം നൽകരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറഞ്ഞു.
പണിമുടക്ക് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചെങ്കിലും ഹരജി വൈകിയാണ് വന്നതെന്നും പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂനിയനുകളെ കക്ഷിചേർത്തിട്ടില്ലെന്നും അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. പണിമുടക്കിൽ സംബന്ധിച്ചയാളാണെന്ന് ബോധ്യപ്പെട്ടാലേ അക്കാലയളവിലെ ശമ്പളം നിഷേധിക്കാനും അച്ചടക്കനടപടിക്കും സാധ്യമാവൂ എന്നും എ.ജി വ്യക്തമാക്കി. എന്നാൽ, സർക്കാർ ജീവനക്കാർക്ക് ബാധകമായ നിയമപ്രകാരം ഏതെങ്കിലും പണിമുടക്കിലോ സമാന സമരങ്ങളിലോ പങ്കെടുക്കാൻ ജീവനക്കാർക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ജീവനക്കാർ കൂട്ടമായോ അല്ലാതെയോ സർക്കാർ ജോലികൾ മന്ദഗതിയിലാക്കുകയോ അങ്ങനെയാക്കാൻ ശ്രമിക്കുകയോ അരുതെന്നും ചട്ടത്തിലുണ്ട്.
കടകമ്പോളങ്ങളും സർക്കാർ ഓഫിസുകളും അടഞ്ഞുകിടക്കുകയും ഗതാഗതം നിലക്കുകയും ചെയ്ത കാഴ്ചയാണ് കൺമുന്നിലുള്ളത്. ട്രേഡ് യൂനിയൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ട്രേഡ് യൂനിയനുകൾക്ക് അവരുമായി ബന്ധമില്ലാത്ത കാര്യത്തിൽ ഇപ്രകാരം ദേശീയതലത്തിൽ ഭരണനിർവഹണം സ്തംഭിപ്പിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ എന്ന തൊഴിൽ ദാതാവുമായി തൊഴിൽ തർക്കങ്ങളൊന്നും നിലവിലില്ല. എന്നാൽ, മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ല.
ജീവനക്കാർക്ക് ജോലിക്ക് എത്താനാവുംവിധം ബസുകൾ ഓടിക്കാൻ തയാറായില്ല. ജീവനക്കാരെ തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതോ വാഹനങ്ങൾ ഓടിക്കേണ്ടതോ സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചില്ല. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സർക്കാറിനുണ്ട്.
ജീവനക്കാർക്ക് ജോലിക്കെത്താൻ പൊലീസ് സംരക്ഷണത്തോടെ മതിയായ ബസ് സർവിസുകൾ സർക്കാർ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവർക്കെതിരെ ഡയസ്നോൺ ഉപയോഗിക്കാനും കഴിയും.
പണിമുടക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ജോലിക്ക് എത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയോ സർക്കാർ ചെയ്യാത്ത സാഹചര്യം വിലയിരുത്തിയാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞും ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദേശിച്ചും വകുപ്പുമേധാവികൾക്ക് ഉടൻ ഉത്തരവ് നൽകാൻ ചീഫ് സെക്രട്ടറിക്കും പൊതുഭരണ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നിർദേശം നൽകിയത്. ജീവനക്കാർക്ക് ജോലിക്കെത്താൻ മതിയായ വാഹന സൗകര്യം ഉറപ്പുവരുത്തി ഉത്തരവിടണമെന്നും നിർദേശിച്ചു.
ഉത്തരവ് എത്രയും വേഗം സർക്കാറിന് കൈമാറണം. നിയമം നടപ്പാക്കാനും ക്രമസമാധാനം പരിപാലിക്കാനും നടപടികൾക്ക് സർക്കാറിന് ബാധ്യതയുണ്ട്. ട്രേഡ് യൂനിയനുകളെയും സർവിസ് സംഘടനകളെയും കേസിൽ കക്ഷിചേർക്കൽ ഈ ഘട്ടത്തിൽ അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.