ബുധനാഴ്ചയിലെ പണിമുടക്ക്: ഡൈസ്നോൺ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: കോൺഗ്രസ് അനുകൂല സർവിസ് സംഘടനകളുടെ ബുധനാഴ്ചയിലെ പണിമുടക്കിനെ നേരിടാൻ ഡൈസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്കു ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽനിന്നും കുറവു ചെയ്യുമെന്നാണ് മുന്നറിയിപ്പ് സർക്കുലർ. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും.
ബുധനാഴ്ച അനുമതി ഇല്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവിസിൽനിന്ന് നീക്കം ചെയ്യും. മാത്രമല്ല പണിമുടക്ക് ദിവസത്തെ അവധിക്ക് കർശന ഉപാധികൾ നിശ്ചയിച്ചിട്ടുമുണ്ട്.
ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നീ അടുത്ത ബന്ധുക്കളുടെ അസുഖം, ജീവനക്കാരുടെ പരീക്ഷ ആവശ്യം, പ്രസവാവശ്യം, സമാനമായ ഒഴിച്ചുകൂടാനാകാത്ത മറ്റ് ആവശ്യങ്ങൾ എന്നീ സാഹചര്യങ്ങളിലല്ലാതെ അവധി അനുവദിക്കില്ല.
ചികിത്സാ ആവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാധുത സംശയിക്കുകയാണെങ്കിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകുകയും വേണം. അവധിക്കുള്ള കാരണം എന്തുതന്നെയായാലും, അവധി സമരത്തിൽ പങ്കെടുക്കാനാണെന്ന ബോധ്യമുണ്ടെങ്കിൽ മേലധികാരിക്ക് അപേക്ഷ നിരസിക്കാൻ അധികാരമുണ്ട്.
ഓഫിസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുകയും അതുവഴി ഓഫിസ് അടഞ്ഞുകിടക്കുകയുമാണെങ്കിൽ പണിമുടക്കിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർ ജില്ല ഓഫിസർക്ക് റിപ്പോർട്ട് ചെയ്യണം.
പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്കും അധ്യാപകർക്കും സുരക്ഷ ഏർപ്പെടുത്തേണ്ടത് കലക്ടർമാരുടെ ഉത്തരവാദിത്വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.