എ.ഡി.ജി.പിക്കെതിരെ ഡി.ജി.പി; അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ എ.ഡി.ജി.പി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാര്‍ശ നൽകി ഡി.ജി.പി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പി.വി. അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം. അജിത് കുമാറിന്‍റെ മൊഴി വ്യാഴാഴ്ച ഡി.ജി.പി രേഖപ്പെടുത്തുമെന്നാണ് വിവരം. ആരോപണങ്ങൾക്കു മേൽ പ്രത്യേക സമിതി അന്വേഷണം നടത്തുന്നതിനിടെയാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയത്.
കഴിഞ്ഞ ദിവസം തൃശൂർ ഡി.ഐ.ജി അൻവറിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് വെളിപ്പെടുത്തലുണ്ട്. ഭാര്യയുടെ ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, കവടിയാറിലെ ഭൂമി വാങ്ങൽ, സ്വർണക്കടത്ത് കേസിലെ പ്രതികളിൽനിന്ന് എസ്.പി സുജിത്ദാസ് മുഖേന സ്വർണം കൈക്കലാക്കി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പിക്കെതിരെ അൻവർ ഉന്നയിച്ചത്. സാമ്പത്തിക ക്രമക്കേടുകളായതിനാൽ, നിലവിൽ കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിജിലൻസ് അന്വേഷണം ശിപാർശ ചെയ്തത്.
ബുധനാഴ്ച മുഖ്യമന്ത്രിക്ക് ഡി.ജി.പി നൽകിയ കത്ത് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇതോടെ എ.ഡി.ജി.പിക്കെതിരെ രണ്ട് ഡി.ജി.പിമാരുടെ നേതൃത്വത്തിൽ അന്വേഷണമുണ്ടാകും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചേക്കും. അതേസമയം കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് യോഗത്തിൽ, എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മുന്നണി കൺവീനറും സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

