ശബരിമല ഓണസദ്യ: പാളിച്ച സമ്മതിച്ച് ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ ഓണസദ്യയിൽ പാളിച്ചയുണ്ടായെന്ന് ഒടുവിൽ സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓണസദ്യയിൽ പാളിച്ചയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഒടുവിൽ നിലപാട് മാറ്റി. ദേവസ്വം മന്ത്രി പറഞ്ഞതില്‍ കുറച്ചു വാസ്തവമുണ്ടെന്നായിരുന്നു തിരുത്ത്. ഇക്കാര്യത്തില്‍ മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് ആദ്യം പറഞ്ഞ പ്രസിഡന്റ്, ബോര്‍ഡ് യോഗത്തിനുശേഷം നിലപാട് തിരുത്തുകയായിരുന്നു.
തിരുവോണ ദിവസം ശബരിമലയില്‍ രണ്ടുതരത്തില്‍ ആഹാരം നല്‍കിയെന്ന് മന്ത്രി പറഞ്ഞതില്‍ വാസ്തവമുണ്ടെന്നാണ് ജയകുമാർ സമ്മതിച്ചത്. അന്ന് ജീവനക്കാര്‍ക്കാണ് മെസ്സില്‍ സദ്യ നടത്തിയത്. അന്നദാനം നടത്തുന്ന മണ്ഡപത്തില്‍ പുലാവാണ് കൊടുത്തത്. എന്നാല്‍, പുലാവ് കഴിക്കാന്‍ വന്നവരില്‍ മൂവായിരത്തോളം ഭക്തര്‍ക്ക് കൂടി സദ്യ നല്‍കിയിരുന്നു.
അന്നദാനത്തിന്റെ ഭാഗമായി അന്നത്തെ ദിവസം പുലാവ് അല്ലാതെ സദ്യ ഒരുക്കിയിരുന്നില്ല. പുലാവ് കഴിക്കേണ്ടവര്‍ അതും മറ്റുള്ളവര്‍ സദ്യയും കഴിച്ചു. അന്ന് വന്ന ഭക്തര്‍ക്കെല്ലാം സദ്യ കിട്ടിയില്ലെന്ന പരാതി നിഷേധിക്കുന്നില്ല. പൊലീസിന്റെയും മേല്‍ശാന്തിയുടെയും സദ്യ ഉണ്ടായില്ല. സദ്യകളില്‍ കുറവുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ക്കുവേണ്ടി നടത്തുന്ന സദ്യ ഇപ്രാവശ്യം ബോർഡ് നടത്തി എന്ന കുഴപ്പമേ ഉണ്ടായുള്ളൂ. ഇതിൽ എന്തെങ്കിലും പ്രശ്നം സംഭവിച്ചെങ്കിൽ പരിഹാരം ചെയ്യും.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദേശം നൽകിയെന്നുമാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വീഴ്ചയുമുയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ആവർത്തിച്ചത്. അതിൽ നിന്നാണ് ഇപ്പോൾ പിന്നാക്കം പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

