ദേവകിയമ്മ നെയ്യുന്നു ജീവിതവും കുലത്തൊഴിലും
text_fieldsകയ്പമംഗലം: 85ാം വയസ്സിലും തളരാത്ത അധ്വാനശീലമാണ് തഴപ്പായ നെയ്ത്തുകാരിയായ ദേവകിയ മ്മയുടെ പ്രത്യേകത. തീരദേശത്ത് കുറ്റിയറ്റ കുലത്തൊഴിലിെൻറ അവസാന കണ്ണികളിലൊന്നാണ ിവർ. കയ്പമംഗലം ഗ്രാമലക്ഷ്മിയിൽ പുളിപ്പറമ്പിൽ പരേതനായ ബാലെൻറ ഭാര്യയായ ഈ വയോധി കക്ക് ഏഴര പതിറ്റാണ്ടായിട്ടും തൊഴിലിനോട് മടുപ്പില്ല. കെട്ടിച്ചുവിടുംമുമ്പെ പെൺകുട്ടികളെ വീട്ടുപണിക്കൊപ്പം കൈത്തൊഴിൽ പഠിപ്പിച്ചിരുന്ന കാലം. അമ്മ പൊന്നിക്കുട്ടിയാണ് ദേവകിയെ പത്താം വയസ്സിൽ പായനെയ്ത്ത് പരിശീലിപ്പിച്ചത്.
19ാം വയസ്സിൽ വിവാഹം കഴിഞ്ഞ് ഗ്രാമലക്ഷ്മിയിലെത്തുമ്പോൾ തഴച്ചുനിൽക്കുന്ന കൈതക്കൂട്ടങ്ങളാണ് അവരെ വരവേറ്റത്. ഏഴു മക്കളും ഭർത്താവുമടങ്ങുന്ന കുടുംബത്തിെൻറ കാര്യങ്ങൾ മുറപോലെ ചെയ്തുതീർക്കുന്നതിനിടെ ഒരുദിവസം ഒരുപായയും നെയ്തുതീർക്കുമായിരുന്നു. കൈതോല വെട്ടുന്നതും മുള്ളുകളഞ്ഞ് മെട കെട്ടുന്നതും തനിച്ചുതന്നെ. മെട ഉണക്കി ഓലച്ചീളുകളാക്കി പതപ്പെടുത്തിയാൽ പായ നെയ്യാൻ തുടങ്ങും. നാലണക്ക് പായ വിറ്റിരുന്ന കാര്യം ആവേശത്തോടെയാണ് ദേവകി ഓർത്തെടുക്കുന്നത്.
ഒരു വീട്ടിലേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും കാലുറുപ്പിക വിലയുള്ള നാലണക്ക് കിട്ടുമായിരുന്ന കാലമാണത്. കയ്പമംഗലത്ത് കുലത്തൊഴിൽപോലെ എല്ലാ വീടുകളിലും അന്ന് പായനെയ്ത്തുണ്ടായിരുന്നു. ലോറികളിൽപോലും പായകൾ വടക്കൻ ജില്ലകളിലേക്ക് കയറ്റിയപ്പോൾ നെയ്ത്തുകാരെപ്പോലെ നിരവധി വിൽപനക്കാരും രംഗത്തുണ്ടായിരുന്നു. ഇന്ന്, തോടും ചിറകളും ഇല്ലാതായ നാട്ടിൽ തഴയും കിട്ടാക്കനിയായി. അസ്തമിച്ച പായനെയ്ത്തിൽ തന്നെപ്പോലെ വിരലിലെണ്ണാവുന്നവരേ ഇനി ബാക്കിയുള്ളൂ എന്ന് ദേവകി പറയുന്നു. പ്രായമേറെയായെങ്കിലും ദിവസംകൊണ്ട് ഒരു പായ നെയ്തുതീർക്കും. ചാവക്കാട്ടുള്ള വ്യാപാരി പായ ഒന്നിന് 210 രൂപ എന്നതോതിൽ ആഴ്ചയിലൊരിക്കൽ വാങ്ങാൻ വരും. തഴ വെട്ടാനും മെടകെട്ടാനും മകൻ അനിലിെൻറ ഭാര്യ ഷീജയാണ് ഇവർക്ക് തുണ. പായ വിറ്റുകിട്ടുന്ന പണം എന്തുചെയ്യുന്നു എന്ന ചോദ്യത്തിന്, അതൊക്കെ മക്കൾക്ക് കൊടുക്കും, എനിക്കെന്തിനാ പണം എന്നാണ് ദേവകിയുടെ നിഷ്കളങ്കമായ ഉത്തരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.