റവന്യു വകുപ്പിന്‍റെ ഉത്തരവ് നിലനിൽക്കെ അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബം വൻതോതിൽ ഭൂമി വിറ്റു
text_fieldsമന്ത്രി കെ. രാജൻ, ടിങ്കു ബിസ്വാൾ
കൊച്ചി: റവന്യു വകുപ്പിന്‍റെ എതിർ ഉത്തരവ് ഉണ്ടായിരിക്കെയാണ് അട്ടപ്പാടിയിൽ മൂപ്പിൽ നായർ കുടുംബം വൻതോതിൽ ഭൂമി വിറ്റതെന്ന് റിപ്പോർട്ട്. വൻതോതിൽ ഭൂമിയുണ്ടെന്ന മൂപ്പിൽ നായർ കുടുംബത്തിന്‍റെ അവകാശവാദത്തിന് തെളിവില്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ ഉത്തരവ് ഉണ്ടായിരിക്കെ 575 ഏക്കർ ഭൂമി വിറ്റതിൽ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. ഈ മാസത്തിലും കോട്ടത്തറ വില്ലേജിൽ മൂപ്പിൽ നായർ കുടുംബം ഭൂമി വിറ്റുവെന്നാണ് വിവരം.
കഴിഞ്ഞ 29ന് ഈ ഭൂമിയിൽ മൂപ്പിൽ നായർ കുടുംബം 20 ആധാരങ്ങൾ അഗളി സബ് രജിസ്റ്റാർ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂപ്പിൽ നായർ കുടുംബത്തിന്‍റെ രണ്ടു പേരാണ് ഭൂമി വിറ്റത്. കഴിഞ്ഞ 12ന് 40 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. ഏഴു പേർ ഭൂമി കൈമാറി. ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും 19 പേർ ഭൂമി കൈമാറി. പോക്കുവരവ് നടത്തിയില്ലെങ്കിലും മറ്റ് നടപടിയിലേക്ക് റവന്യു വകുപ്പ് കടന്നിട്ടില്ല.
അട്ടപ്പാടിയിൽ ഭൂമി അന്യാധീനപ്പെടുന്നതിനെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂപ്പിൽ നായർ കുടുംബാംഗം ശശീന്ദ്രൻ ഉണ്ണി ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജിക്കാരന്‍റെ വാദം കേട്ട് തീരുമാനം എടുക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് 2024 ജനുവരിയിൽ നിർദേശം നൽകി. ഹരജിക്കാരന്‍റെ വാദം വിഡിയോ കോൺഫറൻസിങ് വഴി റവന്യു ഡെപ്യൂട്ടി സെക്രട്ടറി കേട്ടു. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം രേഖകൾ ഹരജിക്കാരൻ അയച്ചു കൊടുത്തു.
അട്ടപ്പാടിയിൽ വൻതോതിൽ ഭൂമിയുണ്ടെന്ന അവകാശവാദം വ്യക്തമാക്കുന്ന ഒരു രേഖയുമില്ലെന്ന് ഉത്തരവിൽ റവന്യു വകുപ്പ് വ്യക്തമാക്കുന്നു. പകരം മൂപ്പിൽ സ്ഥാനത്തെ കുറിച്ച് പരാമർശമുള്ള ഗസറ്റ് വിജ്ഞാപനത്തിന്‍റെ പകർപ്പാണ് കിട്ടിയത്. ഭൂപരിഷ്കരണ നിയമപ്രകാരം ഭൂപരിധി കഴിഞ്ഞുള്ള ഭൂമി പരാതിക്കാരന് കൈവശം വെക്കാൻ സാധിക്കില്ല.
ഭൂപരിധി കഴിഞ്ഞുള്ള സ്ഥലം ഭൂപരിഷ്കരണ നിയമം വകുപ്പ് 83 പ്രകാരം സർക്കാർ ഏറ്റെടുക്കും. അതിനാൽ അട്ടപ്പാടിയിൽ വൻതോതിൽ ഭൂമിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നാണ് ററവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ജൂലൈ 11ന് പുറത്തിറക്കിയ ഉത്തരവ്. കോട്ടത്തറ വില്ലേജിൽ 575 ഏക്കർ വിറ്റിട്ടും റവന്യു വകുപ്പ് നടപടി സ്വീകരിക്കാത്തത്. ഇതിൽ 33 ഓഹരിയുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ഇറങ്ങിയ 'മാധ്യമം' ആഴ്ചപതിപ്പിൽ നൽകിയ ഭൂമി കുംഭകോണത്തെ കുറിച്ചുള്ള റിപ്പോർട്ടിനോട് റവന്യു മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

