തർക്കിക്കേണ്ട കാര്യമില്ല, പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐക്ക് അവകാശപ്പെട്ടത് -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കം തുടരുന്നതിനിടെ നിലപാടിൽ ഉറച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തിൽ തർക്കിക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ ഉപനേതൃപദവി സി.പിഐക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ല. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു. 'പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി തർക്കിക്കാൻ ഒന്നുമില്ല. ആ സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽ.ഡി.എഫ് ആണ് വലുത്. എല്ലാ സ്ഥാനങ്ങളും പാർട്ടിയിൽ പങ്കുവെച്ചേ തീരൂ. ചെറുതേ വലുതോ ആകട്ടെ, അത് പങ്കുവെക്കുന്നതിലൂടെയാണ് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ'. ബിനോയ് വിശ്വം പറഞ്ഞു.
എൽ.ഡി.എഫിനെ ദുർബലമാക്കുകയല്ല ആവശ്യം. മറിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഒറ്റക്കെട്ടായി പോകണമെങ്കിൽ പങ്കുവെക്കലുകൾ അനിവാര്യമാണെന്ന ബോധ്യം വേണം. പരസ്യമായിട്ടല്ല ഇക്കാര്യങ്ങളൊന്നും സി.പി.ഐ ഉന്നയിച്ചത്. വളരെ മാന്യമായ രീതിയിലാണ് ഞങ്ങൾ ആദ്യം മുതലേ വിഷയം അവതരിപ്പിച്ചത്. ഇതൊന്നുമറിയാതെ സി.പി.ഐ പുറത്ത് പറഞ്ഞുനടക്കുന്നത് എന്തോ അപരാധമാണെന്ന് പറയുന്നത് ശരിയല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് കൺവീനർ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും ഇത്തരം പോക്കുവരവുകൾ പുതിയ കാര്യമല്ലെന്നും ബിനോയ് പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വിളിച്ചിരുന്നെന്നും പതിനാലിന് കൂടിക്കാഴ്ച നടത്തുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
എന്താണ് എൽ.ഡി.എഫെന്ന് സി.പി.ഐയെ പഠിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. മറ്റാരെക്കാളും എൽ.ഡി.എഫിന്റെ മൂല്യം അറിയുന്നവരാണ് സി.പി.ഐ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലുടൻ ഇല്ലാതാകുന്നതല്ല ഈ പാർട്ടി. പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരുമെന്നും ബിനോയ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

