കൈക്കൂലി വാങ്ങുന്നതിനിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ പിടിയിൽ
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറെ വിജിലൻസ് പിടികൂടി. ജില്ല ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ബി.എസ്. അജിത് കുമാർ ആണ് പെട്രോൾ പമ്പ് ഉടമയിൽനിന്ന് 8000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായത്.
പമ്പുകളിൽ കൃത്യമ അളവിൽ പെട്രോൾ വിതരണം നടത്തുന്നുവെന്ന് ഉറപ്പു വരുത്താൻ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ഓരോ മൂന്നു മാസത്തിലും പമ്പിലെത്തി നോസിലുകൾ പരിശോധിച്ച് സീൽ ചെയ്യണം. ആക്കുളത്തെ നാഗരാജ് ആൻഡ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമ സ്വരൂപ് പമ്പിലെ ആറ് നോസിലും സീൽ ചെയ്യാൻ പട്ടം ലീഗൽ മെട്രോളജി ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അജിത് കുമാർ പമ്പിൽ വന്ന് നോസിൽ പരിശോധിക്കുമ്പോൾ "എന്തെങ്കിലും ചെയ്യണമെന്ന്" ആവശ്യപ്പെട്ടു.
സ്വരൂപ് ഇത് തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി വിനോദ് കുമാറിനെ അറിയിച്ചു. ചൊവ്വാഴ്ച മൂന്നോടെ അജിത് കുമാർ പമ്പിലെത്തി നോസിലുകൾ സീൽ ചെയ്ത ശേഷം 12,000 രൂപ ആവശ്യപ്പെട്ടു. ഇപ്പോൾ 8000 രൂപ മാത്രമേ ഉള്ളൂവെന്നും ബാക്കി പിന്നെ തരാമെന്നും സ്വരൂപ് പറഞ്ഞതനുസരിച്ച് പണം വാങ്ങുമ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു.
വിജിലൻസ് ഇൻസ്പെക്ടർമാരായ ടി.എസ്. സനൽ കുമാർ, കെ.വി. അജിത് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ എസ്.വി. മധു, ബി.എം. അനിൽകുമാർ, സഞ്ജയ് കുമാർ പൊലീസ് ഉദ്യോഗസ്ഥരായ സജേഷ് കുമാർ, പ്രേംദേവ്, എ. ഹാംഷിം, പ്രമോദ്, അനിൽകുമാർ, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

