ട്രഷറിക്ക് പകരം ബാങ്കിൽ നിക്ഷേപം; കാലിക്കറ്റിന് നഷ്ടം 5.32 കോടി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഫണ്ടുകൾ ട്രഷറിക്ക് പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) സ്ഥിരനിക്ഷേപം നടത്തിയതിലൂടെ 5.32 കോടി രൂപ നഷ്ടമായതായി ഓഡിറ്റ് റിപ്പോർട്ട്. 2019-20, 2020-21 വർഷങ്ങളിൽ നടത്തിയ നിക്ഷേപത്തെക്കുറിച്ച് രൂക്ഷവിമർശനമാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. കോളജുകൾക്ക് നൽകുന്ന സേവനത്തിന് 2017 മുതൽ 21 വരെ ചരക്കുസേവന നികുതിയായ (ജി.എസ്.ടി) 4.20 കോടി രൂപ സർവകലാശാല പിരിച്ചില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
പ്രോവിഡൻറ് ഫണ്ട്, വികസന ഫണ്ട്, പെൻഷൻ ഫണ്ട്, എൻഡോവ്‌മെന്‍റ് ഫണ്ട് തുടങ്ങി 47 തരം നിക്ഷേപങ്ങളാണ് കുറഞ്ഞ പലിശനിരക്കിൽ സർവകലാശാല എസ്.ബി.ഐയിൽ നിക്ഷേപിച്ച് വൻതുക നഷ്ടം വരുത്തിയത്. ട്രഷറിയിൽ 8.5 ശതമാനമാണ് പലിശ നിരക്ക്. എസ്.ബി.ഐ 4.9 മുതൽ 6.7 ശതമാനം വരെയാണ് കാലിക്കറ്റിന് നൽകിയ പലിശ.
ട്രഷറി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉയർന്ന പലിശയാണ് സർക്കാർ നൽകുന്നത്. എസ്.ബി.ഐയിൽ പലിശ കുറവാണ്. വാഗ്ദാനം ചെയ്ത പലിശപോലും സർവകലാശാലക്ക് കിട്ടിയിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളും സർവകലാശാലയുൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം ഫണ്ടുകൾ നിക്ഷേപിക്കുന്നതിനുള്ള സർക്കുലർ 2012 ജനുവരി ആറിന് സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ട്രഷറികളേക്കാൾ പലിശ കൂടുതലുണ്ടെങ്കിൽ മാത്രമേ ബാങ്കുകളിൽ നിക്ഷേപിക്കാൻ പാടുള്ളൂവെന്ന് സർക്കുലറിലുള്ളതായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർവകലാശാല ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചതിനാൽ 5,32,72,820 രൂപ സർവകലാശാലക്ക് നഷ്ടമായെന്ന് എ.ജി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം നഷ്ടമുണ്ടായാൽ സ്ഥാപന മേധാവികളാണ് ഉത്തരവാദികൾ. വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ പലിശ നൽകിയതിനാൽ മാത്രം 78.40 ലക്ഷം രൂപയാണ് നഷ്ടമായത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് ജി.എസ്.ടിയില്ല. എന്നാൽ, സർവകലാശാലക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ അഫിലിയേഷൻ, അഡ്മിഷൻ ഫീസുകൾക്ക് ജി.എസ്.ടി പിരിക്കണം. ഇക്കാര്യത്തിലും വീഴ്ചവരുത്തി.
ശമ്പളവും പെൻഷനും നൽകാൻ ട്രഷറി നിയന്ത്രണങ്ങൾ തടസ്സമാകുന്നതിനാലാണ് ബാങ്കുകളിൽ നിക്ഷേപിക്കുന്നതെന്നാണ് സർവകലാശാലയുടെ മറുപടി. 75 ശതമാനം ഫണ്ട് ട്രഷറിയിലും ബാക്കിയുള്ളവ എസ്.ബി.ഐയിലും നിക്ഷേപിക്കാൻ സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നും മറുപടി നൽകി. എന്നാൽ, ഈ വിശദീകരണങ്ങൾക്ക് ന്യായീകരണമില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.