മാപ്പ് പറയാൻ തയാറെന്ന് പ്രതികൾ; നടിയെ ഉപദ്രവിച്ച പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
text_fieldsകൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശികളാണ് പ്രതികള്‍. ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.
പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്. കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്.
അതേ സമയം, തങ്ങൾ നടിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറഞ്ഞു. ഇവിടെ വച്ച് നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കൾ പറയുന്നു. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു.
സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞത്. തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തു. ഈ അഭിഭാഷകന്‍റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്.
കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിൽ എത്തിയപ്പോഴാണ് നടിക്ക് ഈ മോശം അനുഭവമുണ്ടായത്. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ ശരീരത്തിന്‍റെ പിൻഭാഗത്തായി മനഃപൂര്‍വം സ്പർശിച്ചു കൊണ്ടാണ് കടന്നുപോയതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംഭവം വിവാദമായതോടെ ഐ.ജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പൊലീസ് കെസെടുത്തു. യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പുറത്തുവന്നതോടെ പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

