പ്രതികളുടെ ആന്തരികാവയവ പരിശോധന: വിവാദ സർക്കുലർ മരവിപ്പിച്ചു
text_fieldsrepresentative image
തിരുവനന്തപുരം: പ്രതികളെ ജയിലുകളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ആന്തരികാവയവങ്ങളുടെ പരിശോധന കൂടി നടത്തണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിവാദ സർക്കുലർ മരവിപ്പിച്ചു.
സർക്കുലർ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ടതിനെതുടർന്നാണ് സർക്കുലർ മരവിപ്പിച്ച് ആരോഗ്യ ഡയറക്ടർ ഡോ. ആർ. രമേഷ് ഉത്തരവ് പുറത്തിറക്കിയത്. ജയിലിൽ പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാരുടെ ബാഹ്യ/ആന്തരിക അവയവങ്ങൾ പരിശോധിച്ച് ആവശ്യമായ ടെസ്റ്റുകൾ നടത്തി റിപ്പോർട്ടുകൾ കൂടി സമർപ്പിക്കണമെന്ന ഉത്തരവാണ് ജൂൺ നാലിന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്.
അതിെൻറ അടിസ്ഥാനത്തിൽ അഡ്മിഷൻ എടുക്കുന്ന സമയത്ത് വാറൻറ്, ഹെൽത്ത് സ്ക്രീനിങ് റിപ്പോർട്ട് എന്നിവക്കൊപ്പം റീനൽ പ്രൊഫൈൽ, സി.പി.കെ പരിശോധന, യൂറിൻ മയോഗ്ലോബിൻ, സി.ആർ.പി. പരിശോധന, അടിവയറിെൻറ അൾട്രാസൗണ്ട് സ്കാനിങ് റിപ്പോർട്ടുകൾ എന്നിവയും കൂടി സമർപ്പിക്കണമെന്ന് ചില സെൻട്രൽ ജയിൽ സൂപ്രണ്ടുമാരും ഉത്തരവിറക്കി. ആരോഗ്യവകുപ്പിെൻറ ഇൗ സർക്കുലർ വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്.
അതിൽ ജയിൽ ഡി.ജി.പി ഋഷിരാജ്സിങ്ങും സർക്കാറിനോട് വ്യക്തത ആവശ്യപ്പെട്ടിരുന്നു. നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിമരണത്തിെൻറ പശ്ചാത്തലത്തിൽ റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്.