പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മകൾ പരിശോധിക്കണം -പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷങ്ങളിൽ പ്രകൃതിദുരന്തം കാരണം 500ലേറെ ജീവനുകൾ നഷ്ടമായിട്ടും ദുരന്തസാധ്യതാ പ്രദേശങ്ങളിൽ യഥാസമയം മുന്നറിയിപ്പ് കൊടുക്കാൻ പോലും ബന്ധപ്പെട്ട സംവിധാനത്തിന് സാധിച്ചില്ല എന്നത് ഖേദകരമാണെന്ന് കെ. ബാബു എം.എൽ.എ നിയമസഭയിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം. രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയോ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടോ എന്നിവയും പരിശോധിക്കണം.
കേരളം നിരന്തരം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നടുവിലാണ്. ഇതുകാരണം ജനങ്ങളും ആശങ്കയിലാണ്. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാൻ ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണം. വൻകിട വികസന പദ്ധതികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന വിധത്തിലാകണം.
ദുരന്തത്തിൽ 39 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. കൊക്കയാറിലെയും കൂട്ടിക്കലിലെയും ദുരന്തം ഹൃദയഭേദകമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകും.
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കാനും സാധാരണ ജീവിതം തിരികെ കൊണ്ടുവരാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും കെ. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.