തോൽവി ജനങ്ങൾ നൽകിയ മുന്നറിയിപ്പ്; വ്യക്തിപൂജ നടന്നുവെങ്കിൽ അത് തിരുത്തപ്പെടേണ്ട പിഴവെന്ന് ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയം ജനങ്ങൾ ഇടതുപക്ഷത്തിന് നൽകിയ ഗൗരവതരമായ മുന്നറിയിപ്പാണെന്ന് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അവ പരിഹരിച്ച് പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഒരു പരാജയമെന്നല്ലാതെ ഇതിനെ മറ്റൊരു പേരിൽ വിശേഷിപ്പിക്കാനില്ല. ജനങ്ങൾ നൽകിയ സ്നേഹപൂർവ്വമായ താക്കീതായി ഇതിനെ കാണുന്നു. ജനകീയ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിച്ചില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതായും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മതനിരപേക്ഷത നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ ശക്തമായ ഇടതുപക്ഷത്തിന്റെ സാന്നിധ്യം രാജ്യത്ത് ആവിശ‍്യമാണ്. എൽ.ഡി.എഫ് വിട്ട് വലതുപക്ഷത്തേക്കും ബി.ജെ.പിയിലേക്കും ചേക്കേറിയവർ വർഗ്ഗവഞ്ചകരാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലെ മുറവിളികൾ കേട്ട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ട കാര്യമില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അതിന്റേതായ രീതികളുണ്ട്. പാർട്ടിയിൽ ഇതുവരെ നേതൃമാറ്റം ഉണ്ടായിട്ടില്ല. നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് സി.പി.എം അവരുടെ നിലപാട് വ്യക്തമാക്കട്ടെയെന്നും ബിനോയ് വിശ്വം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

