ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsആത്മഹത്യ ചെയ്ത ദീപക്, പ്രതി ഷിംജിത
കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ പ്രതി വടകര സ്വദേശിനി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിവരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വിഡിയോ ചിത്രീകരിച്ച ബസിൽ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം ലൈംഗികാരോപണ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ദീപകിന്റെ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിൻറെ പരാതി. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ദീപക്കിൻറെ ഉൾപ്പെടുന്ന ഏഴോളം വിഡിയോകളാണ് ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

