കോട്ടയം: ജാതിയുടെ പേരിൽ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാത്ത പിഎച്ച്.ഡി റിസർച് സെൻറർ ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എം.ജി സർവകലാശാല അധികൃതർക്കെതിരെ നിരാഹാരം നടത്തിയ ദീപ പി. മോഹനനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരം അഞ്ചാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇടപെടൽ.
വൈകുന്നേരം 7.30ഒാടെ തഹസിൽദാർ മിനിമോൾ തോമസ് സ്ഥലത്തെത്തി ദീപയുടെ പരാതി കലക്ടർ വി.സിയുമായി ചർച്ച ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ദീപ, നിരാഹാരമനുഷ്ഠിച്ചിരുന്ന ഭീം ആർമി സംസ്ഥാന ജോ. സെക്രട്ടറി അഖിൽ മേനിക്കോട്ട് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറാൻ തയാറായത്.
ചൊവ്വാഴ്ച രാവിലെ പൊലീസ് നേതൃത്വത്തിൽ മെഡിക്കൽ സംഘം എത്തി ആരോഗ്യനില പരിശോധിച്ചപ്പോൾ രക്തസമ്മർദം കുറവായിരുന്നു. ദീപക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം നടത്തിയ ഭീം ആർമി കോട്ടയം ജില്ല പ്രസിഡൻറ് ശരവണൻ ഉച്ചയോടെ കുഴഞ്ഞുവീണതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.