'അപ്രതീക്ഷിത തോൽവി, ആഴത്തിൽ പരിശോധിക്കും'; തിരിച്ചടി സമ്മതിച്ച് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തുടനീളം ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് അദ്ദേഹം സമ്മതിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുകൾ കൂട്ടത്തോടെ ചോർന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്നും കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ തിരുത്തൽ പ്രക്രിയകൾ നടന്നെങ്കിലും അവ എത്രത്തോളം ഫലപ്രദമായി എന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുയരുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം. "ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടിയും സർക്കാരും ആവശ്യമായ സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്തു സംഭവിച്ചു എന്ന് വിശദമായി പരിശോധിച്ച ശേഷം മാത്രമേ പരാജയത്തിന്റെ അടിസ്ഥാനം വ്യക്തമാകൂ," അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ പാർട്ടിയുടെ ഉരുക്കുകോട്ടകൾ പോലും തകർന്നടിഞ്ഞത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ മുൻപും തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘാതം വലുതാണെന്ന് ഗോവിന്ദൻ പരോക്ഷമായി സൂചിപ്പിച്ചു. വോട്ടുകളുടെ ഏകീകരണം പരാജയത്തിന് പിന്നിലുണ്ടോ എന്ന ചോദ്യത്തിന് അതും പരിശോധനയുടെ ഭാഗമാണെന്നായിരുന്നു മറുപടി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെയും മുന്നണിയെയും ശരിയായ ദിശാബോധത്തോടെ തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

