വധശിക്ഷ കാത്ത് കഴിയുന്ന 40 പേരുടെ കൂട്ടത്തിലേക്ക് ചെന്താമരയും
text_fieldsകൊച്ചി: കേരളത്തിലെ ജയിലുകളിൽ വധശിക്ഷക്ക് വിധിച്ചിട്ടുള്ളത് 40 പേരെയാണ്. ഈ കൂട്ടത്തിലേക്കാണ് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ കൊടുംകുറ്റവാളി ചെന്താമരയും എത്തുന്നത്. കേരളത്തിലെ ജയിലുകളിൽ 30 വർഷത്തിലധികമായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991ലാണ്. 14 പേരെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ റിപ്പർ ചന്ദ്രനെയാണ് അവസാനം തൂക്കിലേറ്റിയത്.
നെന്മാറ കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ക്രൂരതക്ക് വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതിയുടെ അനുമതി നൽകേണ്ടതുണ്ട്. സെഷൻസ് കോടതി ശിക്ഷ വിധിച്ചാലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചാലാണ് വധശിക്ഷ നടപ്പാക്കാൻ സാധിക്കുക. പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മക്ക് വിധിച്ച വധശിക്ഷ ഉൾപ്പെടെ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി ഹരജി റദ്ദാക്കിയാൽ രാഷ്ട്രപതിക്ക് മുന്നിൽ ദയാഹരജി നൽകാനും പ്രതികൾക്ക് അവസരമുണ്ട്.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് ഇന്ത്യൻ നിയമവ്യവസ്ഥയിൽ വധശിക്ഷ വിധിക്കുക. ഇങ്ങനെ കേരളത്തിൽ ഇതുവരെ 26 പേരെയാണ് തൂക്കിക്കൊന്നത്. സംസ്ഥാനത്ത് 1958ൽ ആദ്യമായി വധശിക്ഷ നടപ്പാക്കി. 1960 മുതൽ 1963 വരെ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. 1967 മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് വധശിക്ഷയും നടപ്പാക്കി. 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ് റിപ്പർ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. ശേഷം 30 വർഷത്തിലധികമായി കേരളത്തിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല.
കണ്ണൂർ സെൻട്രൽ ജയിലിലാണ് കൂടുതൽ വധശിക്ഷ നടപ്പാക്കിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് തൂക്കുമരവും തിരുവനന്തപുരം പൂജപ്പുര ജയിലിൽ ഒരു തൂക്കുമരവുമാണ് ഉള്ളത്. കേരളത്തിൽ 1960-1963 കാലഘട്ടത്തിൽ അഞ്ചുപേരെ തൂക്കിലേറ്റി, 1967-1972 വരെ മൂന്ന് വധശിക്ഷയും 1991ൽ ഒരാളുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

