സൈക്കിൾ പോളോ താരത്തിന്‍റെ മരണം: സൗകര്യങ്ങൾ താരങ്ങൾ നിരസിച്ചെന്ന് ഫെഡറേഷൻ
text_fieldsകൊച്ചി: ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് നാഗ്പുരിലെത്തിയ നിദ ഫാത്തിമ എന്ന പത്ത് വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട ഹരജിയിൽ സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഹൈകോടതിയിൽ നേരിട്ട് ഹാജരായി.
കേരള സൈക്കിൾ പോളോ അസോസിയേഷനെ ചാമ്പ്യൻഷിപ്പിൽ മത്സരിപ്പിക്കാൻ ഹൈകോടതി നൽകിയ നിർദേശങ്ങൾ പാലിച്ചതായി സെക്രട്ടറി പറഞ്ഞു. കേരള അസോസിയേഷന്‍റെ താരങ്ങൾക്ക് ഭക്ഷണവും താമസ സൗകര്യവും നിഷേധിച്ചതെന്തുകൊണ്ടെന്ന കോടതിയുടെ ചോദ്യത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും അവർ അത് നിരസിച്ചെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇക്കാര്യത്തിൽ വിശദ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച ജസ്റ്റിസ് വി.ജി. അരുൺ, ഹരജി ജനുവരി 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
നിദയുടെ മരണത്തിന് ഫെഡറേഷൻ ഭാരവാഹികൾ ഉത്തരവാദികളാണെന്നാരോപിച്ച് കേരള അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേരള സൈക്കിൾ പോളോ അസോസിയേഷൻ തെരഞ്ഞെടുത്ത താരങ്ങളെയും ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ ഹൈകോടതി ഉത്തരവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.