കയർ ബോർഡ് ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം
text_fieldsജോളി മധു
കൊച്ചി: തൊഴിൽ സ്ഥലത്തെ പീഡനത്തെപ്പറ്റി പരാതി നൽകിയ അർബുദ അതിജീവിതയായ കയർബോർഡ് ഉദ്യോഗസ്ഥ ചികിത്സക്കിടെ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപവൽകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി.
എറണാകുളം ഹെഡ് ഓഫിസിലെ സെക്ഷൻ ഓഫിസർ വെണ്ണല പ്രണവം ലെയ്നിൽ താമസിക്കുന്ന ജോളി മധുവാണ് (56) മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഓഫിസിൽ നിരന്തരം നേരിടേണ്ടി വന്ന മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ മേലുദ്യോഗസ്ഥർ ജോളിയെ നിരന്തരം മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന് സഹോദരൻ ലാലിച്ചൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മേലുദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഫയലുകളിൽ ഒപ്പിട്ട് നൽകാത്തതിനാൽ പലവട്ടം മാനസികമായി പീഡിപ്പിച്ചു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ പീഡനം സംബന്ധിച്ച് ജോളി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുൾപ്പെടെ പരാതി നൽകിയിരുന്നു. അർബുദ അതിജീവിതയായതിനാൽ സ്ഥലം മാറ്റരുതെന്ന് മെഡിക്കൽ ബോർഡ് ശിപാർശ ചെയ്തിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജോളിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എം.ജി റോഡിലെ കയർബോർഡ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും.
സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മധു മൈക്കിൾ. മക്കൾ: മഹേഷ് പി. മൈക്കിൾ, മിലൻ പി. മൈക്കിൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

