വാക്സിൻ എടുത്ത കുട്ടി മരിച്ച സംഭവം: പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടടക്കം നാല് ഡോക്ടർമാർക്കെതിരെ കേസ്
text_fieldsപുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്ക് വാക്‌സിനേഷൻ എടുത്ത എട്ടു വയസ്സുകാരി നിയ ഫൈസൽ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാരെ പ്രതിയാക്കി പുനലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. മരിച്ച കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചവരുത്തിയതിനാണ് ആദ്യത്തെ മൂന്നു ഡോക്ടർമാർക്കെതിരെ കേസ്. ചികിത്സ വിവരങ്ങൾ നൽകാതെ പിഴവു മറച്ചുവെച്ച് തെളിവ് നശിപ്പിച്ചതിനാണ് സൂപ്രണ്ടിനെതിരെ കേസെടുത്തത്. 2025 ഏപ്രിൽ എട്ടിന് കുന്നിക്കോട് ശാസ്ത്രീ ജങ്ഷൻ ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയ ഫൈസലിന് വീടിന് സമീപം വെച്ച് ഉച്ചയോടെ തെരുവ് നായയുടെ കടിയേറ്റിരുന്നു. തുടർന്ന് വിളക്കുടി ഫാമിലി ഹെൽത്ത് സെന്ററിൽ വാക്സിൻ എടുത്ത ശേഷം ഡോക്ടറുടെ നിർദേശപ്രകാരം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. എന്നാൽ പേവിഷബാധക്കുള്ള ഇമ്മ്യൂണോഗ്ലോബിൻ കുത്തിവെപ്പ് നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി പാലിക്കാതെ ഇവിടെ ചികിത്സ പിഴവ് വരുത്തിയെന്നാണ് പരാതി.
പിന്നീട് പേവിഷബാധ മൂർച്ഛിച്ച നിയ ഫൈസൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2025 മെയ് അഞ്ചിന് മരിച്ചു. തുടർന്ന് ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാവ് പുനലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. കുട്ടിക്ക് നൽകിയ ചികിത്സ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം മാതാവ് താലൂക്ക് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി സൂപ്രണ്ട് കൃത്യമായി നൽകാതെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ ആരോപിച്ചിരുന്നു.
ഇതിനെ തുടർന്ന് ഹബീറ പുനലൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയുമായിരുന്നു. കുട്ടിയുടെ മാതാവിന് വേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

