ആടിനെ രക്ഷിക്കാൻ കിണറിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
text_fieldsഇരിട്ടി (കണ്ണൂർ): കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് വിഷവാതകം ശ്വസിച്ച് വെള്ളത്തിൽ മുങ്ങിമരിച്ചു. കിളിയന്തറ നിരങ്ങൻചിറ്റയിലെ കൂട്ടുമല സജിയാണ് (40) മരിച്ചത്. ഇന്നലെ അയൽവാസിയുടെ വീട്ടിലെ കിണറിൽ ആട് വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതാണ്. കിണറിൽ നിന്ന് ആടിനെ എടുക്കുന്നതിനിടയിൽ തന്നെ ഗന്ധകം ശ്വസിച്ച് അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കരക്ക് നിന്ന സുഹൃത്ത് ഉണ്ണി കല്ലൂരിൻെറ നേതൃത്വത്തിൽ സുരക്ഷാ ബെൽറ്റും ആയി രക്ഷിക്കാനായി കിണറിൽ ഇറങ്ങി.
അബോധാവസ്ഥയിലായി വെള്ളത്തിൽ താഴ്ന്നു തുടങ്ങിയ സജിയെ രക്ഷിക്കാൻ ശ്രമിച്ച ഉണ്ണിയും ശ്വാസം കഴിക്കാൻ പ്രയാസപ്പെട്ട് അവശനാകുന്നത് കണ്ടതോടെ നാട്ടുകാർ കയർ വലിച്ച് തിരികെ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച് ഇറങ്ങി പുറത്തെടുത്ത് ഇരിട്ടിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 9 കോൽ താഴ്ചയുള്ള കിണറിൽ 2 കോൽ മാത്രമാണ് വെള്ളം ഉണ്ടായിരുന്നത്. ആടിനെയും രക്ഷിക്കാനായില്ല.
പിതാവ്- പരേതനായ ജോസഫ്. അമ്മ- ഏലമ്മ. സഹോദരങ്ങൾ - ബെന്നി (അധ്യാപകൻ, കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂൾ), ഷൈനി, സാനി, സിസ്റ്റർ മിനി, ലിസി, സന്തോഷ്, ജയ്‌സൺ, സിമി. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നാളെ കിളിയന്തറ സെൻറ് മേരിസ് പള്ളിയിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
