കോന്നി സ്വദേശി റഫീഖിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നോർക്ക
text_fieldsതിരുവനന്തപുരം: സൗദിയിൽ നിര്യാതനായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നോർക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി നോർക്ക സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകി. മാറിപ്പോയ കോന്നി കുമ്മണ്ണൂർ ഇൗട്ടിമൂട്ടിൽ റഫീഖി(28)ന്‍റെ മൃതദേഹം നിലവിൽ ശ്രീലങ്കയിലാണുള്ളത്.
സൗദിയിൽ നിര്യാതനായ യുവാവിന്റേതിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹമായിരുന്നു. വീട്ടിൽ കൊണ്ടുവന്ന് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹമാണെന്ന് കണ്ടെത്തിയത്.
ഫെബ്രുവരി 27 സൗദിയിൽ ഹൃദയാഘാതം മൂലമാണ് റഫീഖ് നിര്യാതനായത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് മൃതദേഹം കുമ്മണ്ണൂരിലെ വസതിയിൽ കൊണ്ടു വന്നത്. പെട്ടിയുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന മേൽവിലാസവും പാസ്പോർട്ട് നമ്പരുമെല്ലാം റഫീഖിന്റേതായിരുന്നു. പെട്ടി തുറന്നപ്പോളാണ് യുവതിയുടേതാണെന്ന് മനസിലായത്.
സൗദി എയർലൈൻ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടു പോകുേമ്പാഴും കുഴപ്പമില്ലായിരുന്നുവെന്ന് ഗൾഫിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എംബാം ചെയ്ത് പെട്ടിയിലാക്കിയിടത്താണ് മാറ്റം സംഭവിച്ചതെന്നാണ് നിഗമനം.
വീഴ്ച കണ്ടെത്തിയതോടെ കുമ്മണ്ണൂരിലെ വസതിയിൽ നിന്ന് പൊലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്യരാജ്യക്കാരിയുടെ മൃതദേഹമായതിനാൽ അത് മടക്കികൊണ്ടു പോകുന്നതിന് നിയമതടസം ഏറെയാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.