മൃതദേഹം മാറി നൽകിയ സംഭവം: ആറുപേർക്കെതിരെ നടപടി
text_fieldsപാലക്കാട്: കോവിഡ് ബാധിച്ച് മരിച്ച വയോധികയുെട മൃതദേഹത്തിനുപകരം ബന്ധുക്കൾക്ക് ആദിവാസി യുവതിയുടെ മൃതദേഹം നൽകിയ സംഭവത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന അഞ്ച് താൽക്കാലിക ജീവനക്കാരെ ആശുപത്രി സൂപ്രണ്ട് പിരിച്ചുവിട്ടു.
സ്ഥിരം ജീവനക്കാരനായ അറ്റൻഡറെ സസ്പെൻഡ് ചെയ്തു. ആർ.എം.ഒ ഉൾപ്പെടെ മറ്റ് ഏഴുപേർക്കെതിരെയും അടുത്തദിവസം നടപടിവരും. ഇതുസംബന്ധിച്ച് പാലക്കാട് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃതദേഹം മാറി നൽകിയത്.
പാലക്കാട് മേലാമുറി വടക്കന്തറയിലെ ജാനകിയമ്മയുടെ (79) മൃതദേഹത്തിനുപകരം അട്ടപ്പാടി നക്കുപതി ധോണിഗുണ്ട് ഉൗരിലെ വള്ളിയുടെ (39) മൃതദേഹമാണ് ജീവനക്കാർ ബന്ധുക്കൾക്ക് കൈമാറിയത്. വ്യാഴാഴ്ച മരിച്ച ജാനകിയമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വള്ളിയുടേത് മുങ്ങിമരണമായിരുന്നു. പോസ്റ്റ്മോർട്ടം നടത്താതെയാണ് ഇവരുടെ മൃതദേഹം കൈമാറിയതെന്നാണ് അറിയുന്നത്. പരാതിയുമായി അധികൃതരെ സമീപിച്ച വള്ളിയുടെ ബന്ധുക്കളെ സഹായ വാഗ്ദാനം നൽകി അധികൃതർ അനുനയിപ്പിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

