എം.കോം വരെ പഠിച്ച മകൾക്ക് ബുദ്ധിമാന്ദ്യം; അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം
text_fieldsനെടുങ്കണ്ടം: മരിച്ച അമ്മയോടൊപ്പം മകൾ കഴിഞ്ഞത് രണ്ടുനാൾ. ജീര്‍ണിച്ച നിലയിലും ശരീരം ഉറുമ്പരിച്ച് ചെവിയിലൂടെയും മൂക്കിലൂടെയും സ്രവം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പച്ചടി കലാസദനത്തില്‍ അമ്മിണിയുടെ (69) മൃതദേഹത്തിനരികെയാണ് മകള്‍ ശശികല (35) കഴിഞ്ഞുകൂടിയത്. എം.കോം വരെ പഠിച്ച ശശികലക്ക് പിന്നീടാണ് ബുദ്ധിമാന്ദ്യം സംഭവിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ അയല്‍വാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശികല മാത്രമാണ് ഒപ്പം താമസിച്ചിരുന്നത്. മറ്റൊരു മകള്‍ നേരത്തേ മരിച്ചു. ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. പച്ചടി എസ്.എന്‍.എല്‍.പി സ്‌കൂളിനു സമീപത്താണ് താമസം. അമ്മിണിയുടെ കാല്‍ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റിവ് കെയര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവിടങ്ങളില്‍നിന്ന് ആളുകളെത്തി പരിചരിക്കുകയായിരുന്നു പതിവ്.
അമ്മിണിയുടെ സഹോദരനും സഹോദരിയും കൂടെക്കൊണ്ടുപോകാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ വീട് ഉപേക്ഷിച്ചുപോകാന്‍ തയാറല്ലായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ആശ പ്രവര്‍ത്തകരും പൊലീസും പൊതുപ്രവര്‍ത്തകരും വാര്‍ഡ് അംഗവും സ്ഥലത്ത് എത്തി രാത്രി 11.30ഓടെ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം മറവു ചെയ്തു.
മരണത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലാത്തതിനാലും മറ്റ് ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും പരാതി ഇല്ലാത്തതിനാലും നാളുകളായി ഇവര്‍ രോഗിയായിരുന്നതിനാലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം മറവ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.